×
login
മകള്‍ക്ക് സ്ത്രീധനമായി നല്‍കിയത് ആയിരം പവനും റേഞ്ച് റോവര്‍ കാറും; പിന്നാലെ തട്ടിയെടുത്തത് 107 കോടി; മരുമകന്‍ ഹാഫിസനെതിരേ പരാതിയുമായി വ്യവസായി

രാജ്യാന്തര ഫുട്ട്‌വെയര്‍ ബ്രാന്‍ഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ് വെയര്‍ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ തട്ടിയത് 35 ലക്ഷം രൂപ.

കൊച്ചി: മകളുടെ ഭര്‍ത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി. വിദ്യാഭ്യാസരംഗത്തെ വന്‍ സംരഭകനായ അബ്ദുള്‍ ലാഹിര്‍ ഹസനാണ് മരുമകന്‍ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലുവ പൊലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഗോവയിലേക്ക് കടന്ന മുഖ്യപ്രതി മുഹമ്മദ് ഹാഫിസിനെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യന്‍ എന്നിവര്‍ക്കെതിരെയാണ്  ആലുവ സ്വദേശി കൂടിയായ അബ്ദുള്‍ ലാഹിര്‍ ഹസന്‍ പരാതി നല്‍കിയത്. ആയിരം പവന്‍ സ്വര്‍ണവും റേഞ്ച് റോവര്‍ കാറും സ്ത്രീധനവുമായി വാങ്ങിയ മരുമകനാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.  

മുന്‍ ഡിഐജിയും വ്യവസായിയുമായ മുഹമ്മദ് ഹസന്റെ മകനാണ് പരാതിക്കാരനായ ഹസന്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് അബ്ദുളാഹിര്‍ ഹസന്‍ ആലുവ ഈസ്റ്റ് പൊലീസില്‍ മരുമകനെതിരെ പരാതി നല്‍കിയത്. 2019 ഓഗസ്റ്റ് മുതല്‍ 2021 നവംബര്‍ വരെ ബിസിനസ് ആവശ്യങ്ങളും മറ്റും പറഞ്ഞ് 104 കോടി രൂപയാണ് മരുമകന്‍ തട്ടിയെടുത്തതെന്ന് ഇദ്ദേഹം പരാതിയില്‍ പറയുന്നു.

മരുമകന് പണം കൈമാറിയതിന്റെ ബാങ്ക് ഇടപാടുകളുടെ രേഖകള്‍ സഹിതം സമര്‍പ്പിച്ചാണ് ഹസന്‍ പരാതി നല്‍കിയത്. മരുമകന്‍ ആദായനികുതിയുടെ വ്യാജനോട്ടീസ് ചമച്ചതായും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ മന്ത്രിയുമായി ബിസിനസ് നടത്താനെന്ന പേരിലും പണം വാങ്ങി. കൂടാതെ വിവിധ സ്ഥലങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കുമായും തന്റെ കൈയില്‍നിന്ന് പണം വാങ്ങിയതായും അബ്ദുളാഹിര്‍ ഹസന്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.


ഒരു മകള്‍ മാത്രമാണ് തനിക്കുള്ളതെന്നും, മകളെയും കുഞ്ഞിനെയും ഓര്‍ത്താണ് ചോദിക്കുമ്പോഴൊക്കെ കാശ് നല്‍കിക്കൊണ്ടിരുന്നതെന്നും അബ്ദുളാഹിര്‍ ഹസന്‍ വാര്‍ത്ത ചാനലിനോട് പറഞ്ഞു. ബംഗളുരു കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കായാണ് പണം വാങ്ങിയിരുന്നത്. കോവിഡ് കഴിയുമ്പോള്‍ മടക്കി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ബംഗളുരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും അബ്ദുളാഹിര്‍ ഹസന്‍ പറഞ്ഞു. ഭര്‍ത്താവ് തട്ടിപ്പുകാരനാണെന്ന് ബോധ്യമായതോടെ അബ്ദുളാഹിറിന്റെ മകള്‍ ഹാജിറ വിവാഹമോചനത്തിന് പരാതി നല്‍കി. വിവാഹസമയത്ത് നല്‍കിയ ആയിരം പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കോടിയുടെ റേഞ്ച് റോവര്‍ കാറും ഭര്‍ത്താവ് തട്ടിയെടുത്തതായും യുവതി വിവാഹമോചന പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.  

അഞ്ചു വര്‍ഷം മുന്‍പായിരുന്നു കാസര്‍കോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിസുമായി ഹാജിറയുടെ വിവാഹം. ഇതിനു പിന്നാലെയായിരുന്നു തട്ടിപ്പുകളുടെ ഘോഷയാത്ര.  കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാന്‍ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ബംഗളൂരുവില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയ ശേഷം വ്യാജരഖകള്‍ നല്‍കിയായിരുന്നു രണ്ടാമത്തെ തട്ടിപ്പ്. രാജ്യാന്തര ഫുട്ട്‌വെയര്‍ ബ്രാന്‍ഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ് വെയര്‍ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ തട്ടിയത് 35 ലക്ഷം രൂപ. മരുമകനും സുഹൃത്ത് അക്ഷയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് ലാഹിര്‍ ഹസന്‍ അറിയുന്നത് ഏറെ വൈകിയാണ്. വിവാഹത്തിന് ഹാജിറയ്ക്ക് ലഭിച്ച ആയിരം പവന്‍ സ്വര്‍ണവും വജ്രാഭാരണങ്ങളും 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും ഇതിനിടയില്‍ തട്ടിയെടുത്തു. തട്ടിപ്പിന്റെ  വ്യാപ്തി നൂറു കോടിയിലേറെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.