കോട്ടയം : ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചിട്ട് ഓടിയയാള്‍ മരിച്ച സംഭവത്തിന് പിന്നില്‍ പോലീസെന്ന് ആരോപണം. വെച്ചൂര്‍ സ്വദേശി ജിജോയുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോലീസ് കൊന്നതാണെന്നാണ് ആരോപിച്ച് ഇവര്‍ പരാതി നല്കി. കുമരകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജിജോ ആന്റണി കുമരകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നില്‍ നിര്‍ത്തിയിരുന്ന എസ്പിയുടെ ഔദ്യോഗിക വാഹനത്തില്‍ അടിച്ച ജിജോ അതിനുശേഷമാണ് പോലീസ് വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ അടുത്തുള്ള ബാര്‍ ഹോട്ടലിലേക്ക് ഓടിക്കയറി. അതിനുശേഷം ഹോട്ടലിന് പിന്നിലെ കാനയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജിജോയ്ക്കൊപ്പം ബൈക്കില്‍ സുജിത്ത് എന്ന സുഹൃത്ത് കൂടിയുണ്ടായിരുന്നു. ഇയാളെ കാണാനില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് ജിജോയെ കൊന്നതാണ്. പോലീസിന്റെ അടിയേറ്റാണ് ജിജോ മരിച്ചതെന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ പോലീസ് ഈ ആരോപണങ്ങളെയെല്ലാം തള്ളി. വാഹനത്തില്‍ അടിച്ചിട്ട് ജിജോയ്ക്കായി ഹോട്ടല്‍ പരിസരത്ത് ഏറെ തെരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നും തുടര്‍ന്ന് പോലീസ് സംഘം മടങ്ങിയെന്നും പോലീസ് പറയുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹോട്ടലുകാരാണ് പിന്നിലെ കാനായില്‍ മൃതദേഹം കണ്ടെടുത്തത്. ശ്വാസനാളത്തില്‍ ചെളിയും വെള്ളവും കയറിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജിജോയുടെ തലയ്ക്ക് പിന്നിലുള്ള മുറിവ് ഉയരത്തില്‍ നിന്ന് വീണതിന്റേതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജിജോയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന വാര്‍ത്തയും പോലീസ് തള്ളി സുജിത്ത് കസ്റ്റഡിയിലുണ്ടെന്നും മരിച്ച ജിജോക്കെതിരെ അടിപിടി കേസ് നിലവിലുണ്ടെന്നും കുമരകം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: