കൊച്ചി: കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച, കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതി ഫിറോസുമായുള്ള സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധം പുറത്ത് വന്നതോടെ പാര്‍ട്ടി നാണക്കേടിലായി. ഇതോടെ നേതൃത്വം ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും ഫിറോസുമായുളള ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു. കമ്മ്യൂണിറ്റി കിച്ചന് നടത്തിയതും ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തതും ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു. ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാളുടെ സിപിഎം ബന്ധം പുറത്തായത്.
ഫിറോസുമായി ചേര്‍ന്നുള്ള കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട നേതാക്കളെ സംരക്ഷിക്കാന്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെയും, ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവിന്റെയും നേതൃത്വത്തില്‍ അണിയറയില്‍ നീക്കവും ആരംഭിച്ചു. കനിവ് പാലിയേറ്റിവ് കെയര്‍ ഏരിയ നേതാവിന്റെ നേതൃത്വത്തിലാണ് ഡിവൈഎഫ്ഐ കാക്കനാട് പടമുകളില്‍ മെയ് ഒമ്പതു മുതല്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണിയാള്‍. കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. സാമ്പത്തിക ക്രമക്കേടിന് പുറമെ കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതി ഫിറോസുമായി ചേര്‍ന്ന് കിറ്റുകള്‍ വിതരണം ചെയ്തത് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവിന് കാരണമായി.
സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു. ഫിറോസുമായി നേതാക്കള്‍ക്കുള്ള ബന്ധവും, സാമ്പത്തിക വെട്ടിപ്പും പുറത്തായതോടെ സിപിഎമ്മിലും, ഡിവൈഎഫ്ഐയിലും കലാപം ആരംഭിച്ചത് പാര്‍ട്ടിക്ക് തലവേദനയായി. നേതാക്കളെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടു. ഡിവൈഎഫ്ഐയിലും, സിപിഎമ്മിലും രണ്ടുചേരിയായി തിരിഞ്ഞാണ് ആക്രമണം. വിവാദത്തില്‍പ്പെട്ട നേതാക്കളെ സംരക്ഷിക്കാന്‍ സംസ്ഥാന നേതാവിനെ കണ്ടെങ്കിലും അദ്ദേഹം കൈവിട്ടതായാണ് സൂചന.
കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഡിവൈഎഫ്ഐ സ്റ്റിക്കര്‍ ഒട്ടിച്ച കാറിലായിരുന്നു ഫിറോസിന്റെ യാത്ര. കാക്കനാട്, കളമശ്ശേരി, ഏലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലും ഫിറോസിന്റെ കാറില്‍ എത്തിയാണ് ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തത്. കളമശ്ശേരി നഗരസഭയിലെ പ്രധാന സിപിഎം നേതാവിന്റെ വാര്‍ഡില്‍ നല്കിയ ഭക്ഷ്യ കിറ്റ് ഫിറോസാണ് സ്പോണ്സര് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: