കൊല്ലം : കെല്‍ട്രോണില്‍ ജോലിവാഗ്ദാനം ചെയ്ത് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ തട്ടിച്ചതായി പരാതി. മകന് കെല്‍ട്രോണില്‍ സെയില്‍സ് മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞ് അമ്പത് ലക്ഷത്തോളം രൂപയോളം തട്ടിച്ചെന്നാണ് ആരോപണം. കൊല്ലം വെസ്റ്റ് പോലീസാണ് കേസെടുത്തത്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശിവന്, പത്തനംതിട്ട കൂടല്‍ സ്വദേശി എസ്. ശരത്, സിഐടിയു പത്തനംതിട്ട ജില്ലാ ഓഫിസ് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖില്‍ എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. തിരുവനന്തപുരം, പത്തനംതിട്ട. കൊല്ലം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.
അതേസമയം കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായതായി വിവരമുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അന്വേഷണം എഫ്ഐആറില്‍ ഒതുക്കി തീര്‍ത്ത് സിപിഎം നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. കെല്‍ട്രോണില്‍ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം ഉദ്യോഗസ്ഥനാണെന്നു വിശ്വസിപ്പിച്ചാണ് അഖിലാണ് ആദ്യം കൊല്ലം സ്വദേശിയെ സമീപിച്ചത്. തുടര്‍ന്നു ശരത്തിനെ പരിചയപ്പെടുത്തി. പിന്നീട്
ശിവന് കെല്‍ട്രോണില്‍ സിഐടിയുവിന്റെ തലവനാണെന്നും ജോലി തരപ്പെടുത്തിത്തരാമെന്നും പറഞ്ഞ് ഇവര്‍ പല തവണകളായി 48,72,500 രൂപ തട്ടിയെടുത്തെന്നാണു പരാതി. അഖിലിന്റെ പത്തനംതിട്ടയിലെയും ശരത്തിന്റെ പത്തനംതിട്ട കോന്നിയിലെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം നല്‍കിയത്.
20 ലക്ഷം രൂപ തന്നാല്‍ ജോലി നല്‍കാമെന്ന് ആദ്യം പറഞ്ഞ സംഘം പിന്നീട് ഉയര്‍ന്ന തസ്തികയായതിനാല്‍ കെല്‍ട്രോണിലെ മറ്റു യൂണിയനുകള്‍ക്കും പണം നല്‍കണമെന്നു വിശ്വസിപ്പിച്ചാണ് ഇത്രയും തുക തട്ടിയെടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതിരുന്നതോടെ കൊല്ലം സ്വദേശി പരാതിയുമായി രംഗത്തെത്തിയെങ്കിലും മൂവരും വണ്ടിച്ചെക്ക് നല്കി വീണ്ടും കബളിപ്പിച്ചു. തുടര്‍ന്നാണു പോലീസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: