തിരുവല്ല: തുടര്‍ച്ചയായുള്ള വിലയിടിവില്‍ അടിപതറി റബര്‍ കര്‍ഷകര്‍. ഓണം പോലും ആഘോഷിക്കാന്‍ സാധിക്കാന്‍ സാധിക്കാത്ത നിലയില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റബര്‍ കര്‍ഷകര്‍ കടന്ന് പോകുന്നത്. റബറിന്റെ, പ്രത്യേകിച്ച് ലാറ്റക്സിന്റെ വിലക്കുറവ് തകര്‍ത്ത റബര്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോംപൗണ്ടഡ് റബറിന്റെയും ലാറ്റക്സ് ഉല്പന്നങ്ങളുടെയും അനിയന്ത്രിത ഇറക്കുമതി തങ്ങളെ തകര്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
പ്ലാന്റിങ്, റീപ്ലാന്റിങ് സബ്സിഡി കേരളത്തില്‍ ഹെക്ടറിന് 25,000 രൂപയാണെങ്കില്‍ വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷം രൂപ വരെ ലഭിക്കും. കേരളത്തിലെ കര്‍ഷകര്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കണമെന്നും റബര്‍ വില കിലോയ്ക്ക് 200 രൂപയെങ്കിലുമായി കൂട്ടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്കി വന്നിരുന്ന ഉത്തേജക പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഈ തുക കൃത്യമായി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
റബര്‍ കര്‍ഷകരോട് പൂര്‍ണ്ണമായും സംസ്ഥാനം മുഖം തിരിച്ചിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ മാത്രമാണ് പ്രതീക്ഷയെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം ഇന്നത്തെ വിലയിടിവിന് പ്രധാന കാരണം അന്താരാഷ്ട്ര വിപണിയിലെ ഉണ്ടായിട്ടുള്ള പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും റബര്‍ കാര്‍ഷിക മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലോക രാജ്യങ്ങള്‍ കോടികളുടെ പ്രതിരോധ മാര്‍ഗങ്ങള്‍ ആണ് സ്വീകരിച്ച് വന്നിരുന്നത്.
ഇതില്‍ കയ്യുറ പോലുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായും റബ്ബറില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ അഭൂതപൂര്‍വ്വമായ ആവശ്യകത ഉണ്ടായിരുന്നതിന്റെ ഫലമായി ലാറ്റക്സ് മറ്റെല്ലാ കാലത്തേക്കാളും വളരെയധികം ഉയര്‍ന്ന തോതില്‍ ഉപയോഗിക്കപ്പെട്ടുകയുണ്ടായി. ഇത് ലാറ്റക്സിന്റെ ഡിമാന്റ് വര്‍ദ്ധിപ്പികുകയും നമുക്ക് ഉയര്‍ന്ന വില കിട്ടാന്‍ സഹായകമാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് ടണ്‍ കണക്കിന് ലാറ്റക്സ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം റബ്ബര്‍ പാല് വില 170ന് മുകളില്‍ എത്തി.
റബര്‍ പാലിന് ഷീറ്റിനേക്കാള്‍ വില കിട്ടുന്ന സാഹചര്യം കര്‍ഷകരെ കൂടുതല്‍ റബര്‍ പാല് സംഭരിച്ച് വില്‍ക്കുന്നതിന് പ്രേരിപ്പിച്ചു. ഷീറ്റ് ഉണ്ടാക്കിയിരുന്ന ധാരാളം കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നം പാലായി തന്നെ കൊടുക്കാന്‍ ആരംഭിച്ചു. മാത്രമല്ല ടാപ്പിങ് തൊഴിലാളികളെ സംബന്ധിച്ച് റബര്‍ കറയില്‍ നിന്ന് ഷീറ്റ് ഉണ്ടാക്കുന്ന പ്രക്രിയ വളരെ ബുദ്ധിമുട്ടേറിയതിനാല്‍ അവരും പാല് സംഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. ഇതെല്ലാം തന്നെ വിപണിയില്‍ റബ്ബര്‍ പാല് കച്ചവടം അനുദിനം ഉയരാന്‍ ഇടയായി. ഭാരതത്തില്‍ ഒരു വര്‍ഷത്തെ റബറിന്റെ ആവശ്യകത ഏതാണ്ട് 12 ലക്ഷം ടണ്ണിന് മുകളിലാണ്. എന്നാല്‍, ഇവിടെ ഉത്പാദിക്കുന്നത് എട്ട് ലക്ഷം ടണ്‍ മാത്രം ആണ്. നാലു ലക്ഷം ടണ്ണിന്റെ കുറവ് എല്ലാ വര്‍ഷവും നമുക്ക് അനുഭവപ്പെടുന്നു. ഈ കമ്മി നികത്തുന്നതിനാണ് നാം ഇറക്കുമതിയെ ആശ്രയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: