×
login
ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പൊന്നമ്പലമേട്ടി‍ല്‍ കയറരുത്: ഉത്തരവിട്ട് ഹൈക്കോടതി, വിശദമായ അന്വേഷണം നടത്താൻ പോലീസിനും നിർദേശം

കേസില്‍ ഇതുവരെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതായി പോലീസ് കോടതിയെ അറിയിച്ചു. പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പോലീസ് കേസെടുത്തിരുന്നു.

കൊച്ചി: ശബരിമലപൊന്നമ്പലമേട്ടിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവിട്ടു. പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം.  

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി. കേസില്‍ ഇതുവരെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതായി പോലീസ് കോടതിയെ അറിയിച്ചു. പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത വനം വികസന കോര്‍പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു.  ഇടനിലക്കാരന്‍ ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം അറസ്റ്റിലായി.  

ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.