കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) മസാലബോണ്ടില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തലില്‍ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ മസാല ബോണ്ട് വഴി വിദേശ ധനസഹായം സ്വീകരിച്ചത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൂടി പരിഗണിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
നിയമാനുസൃതമായല്ല കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മസാല ബോണ്ടില്‍ വ്യാപക ക്രമക്കേടുകളും നടന്നിട്ടുണ്ട്. മസാലബോണ്ടിലൂടെയാണ് കിഫ്ബി വ്യാപകമായി കടം എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ വിദേശത്തു നിന്ന് കടം എടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം മസാലബോണ്ടിറക്കിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നും സിഎജി പ്രതിപാദിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകള്‍ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആര്‍ബിഐക്ക് അയക്കണം. ഇതിനായി കിഫ്ബി തെരഞ്ഞെടുത്തത് ആക്സിസ് ബാങ്കിനെയായിരുന്നു. ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ആക്സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതരേയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: