കണ്ണൂര്‍: ക്രിപ്്റ്റോകറന്‍സിയുടെ മറവില്‍ നൂറുകോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണസംഘം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും. ഈ കേസില്‍ കാസര്‍കോട് ആലമ്പാടി സ്വദേശി പി.എം. മുഹമ്മദ് റിയാസ്, കോഴിക്കോട് പാവങ്ങാടിലെ പി.എം. വസീം മുനവിര്‍ അലി, മഞ്ചേരി പൊളിയന്‍പറമ്പ് സി. ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തത്.
ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമായി വാങ്ങിയ 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നാലുമാസം മുന്‍പാണ് കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്നു പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ മറവില്‍ ഓണ്‍ലൈന്‍വഴി നൂറുകോടിരൂപയിലേറെ തട്ടിയെന്നാണ് പോലീസ് കണ്ടെത്തല്‍.
ഇതിനിടെ കണ്ണൂരില്‍ നൂറുകോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നേരത്തെ തട്ടിപ്പു നടത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കടലാസ് കമ്പനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കണ്ണൂരില്‍ പിടിയിലായവരില്‍ രണ്ടു പേര് മഞ്ചേരി, വണ്ടൂര്‍ സ്വദേശികളാണ്. ലോങ് റീച്ച് ടെക്നോളജീസിന്റെ എംഡി പൂക്കോട്ടുപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരെയുളള കേസ് മലപ്പുറത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മലപ്പുറത്ത് പോലീസ് വലവിരിച്ചതോടെ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
സാധാരണക്കാരടക്കം ക്രിപ്റ്റോ കറന്‍സി തട്ടിപ്പു സംഘത്തിന്റെ വലയില്‍ വീണതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പലരും അമളി പറ്റിയ കാര്യം പുറത്തുപറയാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. ഏറ്റവും കുറഞ്ഞത് 15,000രൂപ നിക്ഷേപിച്ചാല്‍ ദിവസവും 270രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താന്‍ അതിന്റെ കമ്മീഷന് കൂടി ലഭിക്കുമെന്നായിരുന്നു പ്രലോഭനം. നിക്ഷേപങ്ങള്‍ മോറിസ് കോയിന് എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസത്തെ ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന് വില്ക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപങ്ങള്‍ സമാഹരിച്ചത്.
ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ലോങ് റീച്ച് ടെക്നോളജിസ് വെറും കടലാസ് കമ്പനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍. നിഷാദിന്റെ അക്കൗണ്ടിലേക്ക് നൂറുകോടി രൂപയാണ് ഒഴുകിയെത്തിയത്. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പോലീസ് പണമിടപാട് വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്താനുളള സാധ്യതയുളളതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: