തിരുവനന്തപുരം: സീറ്റുതര്‍ക്കം എല്‍ഡിഎഫിലും യുഡിഎഫിലും തലവേദനയാകുമ്പോള്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനം അനന്തമായി നീളുന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി സിപിഎം നടത്തുന്ന ചര്‍ച്ചകള്‍ അന്തിമതീരുമാനമാവുന്നില്ല. 15 സീറ്റുകള്‍ വേണം എന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ചുനില്‍ക്കുകയാണ്. 10 തരാം എന്നതാണ് സിപിഎം നിലപാട്.
ചില സീറ്റുകളെച്ചൊല്ലിയും തര്‍ക്കം തുടരുന്നു. ചങ്ങനാശേരി സീറ്റ് അല്ലെങ്കില്‍ പൂഞ്ഞാര്‍ വേണമെന്ന നിലപാടിലാണ് സിപി ഐ. എന്നാല്‍ ചങ്ങാനശേരി വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാന്‍ സിപി ഐ തയ്യാറാണെങ്കിലും പേരാമ്പ്രയും റാന്നിയും കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്കാന് സിപിഎം ഒരുക്കമല്ല.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനമാണ് കീറാമുട്ടി. 12 സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. പക്ഷെ 10ല്‍ ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോട്ടയം ജില്ലയില്‍ ചങ്ങാനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി അതല്ലെങ്കില്‍ പൂഞ്ഞാര്‍ എന്നിവ ഉള്‍പ്പെടെ നാല് സീറ്റുകള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പിടിവാശി.
എന്നാല്‍ കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അതുപോലെ തുടര്‍ച്ചയായി കൈവിട്ടുപോകുന്ന കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയോ റാന്നിയോ വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: