കൊച്ചി: ഗസ്റ്റ് ലക്ചറര്‍ ആകാനായി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ വിദ്യ കെ. എന്ന വിദ്യ വിജയനെതിരേ കോളേജ് നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ്. എസ്എഫ്ഐയുടെ നേതാവാണ് വിദ്യ. മഹാരാജാസ് കോളേജില്‍ എസ്എഫ്ഐയുടെ പിജി റെപ്പായിരുന്നു. സംഘടന സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോമിന്റെ അടുത്ത സുഹൃത്താണ് വിദ്യ. എസ്എഫ്ഐ നേതൃത്വം തന്നെയാണ് മഹാരാജാസ് കോളേജില്‍ വിദ്യ 2018 മുതല്‍ 2019 വരെ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തെന്നാണ് രേഖ.
അട്ടപ്പാടി കോളേജില്‍ ജോലിക്ക് കയറാന്‍ ശ്രമിക്കവേ ആണ് മഹാരാജാസിന്റെ പേരില്‍ വ്യാജരേഖ ചമച്ചതിന് വിദ്യ പിടിക്കപ്പെടുന്നത്. ഇതിനു മുന്‍പ് പാലക്കാട്ടെ ഒരു കോളേജിലും കാസര്‍ഗോഡ് കരിന്തളം കോളേജിലും വിദ്യ ഗസറ്റ് ലക്ചററായി ജോലി നോക്കിയിട്ടുണ്ട്. ഇതില്‍ കരിന്തളം കോളേജിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും വിദ്യയുടെ ചിത്രവും വിവരങ്ങളമുണ്ട്. ഇവിടെങ്ങളിലും വിദ്യ നല്‍കിയത് വ്യാജരേഖയാണെന്ന് ആരോപണമുണ്ട്.
അട്ടപ്പാടി ഗവണ്മെന്റ് കോളജില്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് വിദ്യയുടെ തട്ടിപ്പ് പിടിയിലാകുന്നത്. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ കെ. വിദ്യ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനിടെയാണ് വിദ്യ മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ നല്‍കിയിട്ടുള്ള മഹാരാജാസ് കോളേജിന്റെ ലോഗോ, വൈസ്പ്രിന്‍സിപ്പലിന്റെ സീല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് സീല്‍ എല്ലാം വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി വ്യക്തമാക്കുന്നു.
സമര്‍പ്പിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റിലേതുപോലെ സീല്‍ പതിക്കുന്ന പതിവ് കോളേജിന് ഇല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലേക്കായി ഗസ്റ്റ്ലക്ചറര്‍ നിയമനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് കോളേജ് നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: