തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഓര്‍ഡിനറി സര്‍വീസുകളാണ് നിലവില്‍ വെട്ടിക്കുറച്ചിട്ടുള്ളത്. ഇന്ന് പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് 50 ശതമാനവും ശനിയാഴ്ച 25 ശതമാനം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ. ഞായറാഴ്ച ഓര്‍ഡിനറി ബസുകള്‍ പൂര്‍ണമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഇതു സംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറാണ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക നല്‍കാനുണ്ട്. ഇതേ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 135 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
വരുമാനം കുറഞ്ഞ സര്‍വീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസവും ഡീസല്‍ ക്ഷാമം കാരണം പല ജില്ലകളിലും സര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ധനത്തിനുള്ള പണം ശമ്പളം നല്കാനുപയോഗിച്ചതാണ് ഇതിന് കാരണം. അതുകൊണ്ട് ഇന്ധനപ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐഒസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരം കാരണമാണ് ഡീസല്‍ പ്രതിസന്ധിയുണ്ടായതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: