തൃശൂര്‍ : കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഷെമീര്‍ റിമാന്‍ഡിലിരിക്കെ മരിച്ചതിന് പിന്നില്‍ ക്രൂര മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. കൊറോണ സെന്ററില്‍ വെച്ച് ഷമീറിന് മര്‍ദ്ദനമേറ്റതായി ഇയാളുടെ ഭാര്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പോ്സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് പോലീസ് പിടികൂടുന്നത്. റിമാന്‍ഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊറോണ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. സെപ്തംബര്‍ 30-ന് ഷെമീറിനെ അപസ്മാരബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.
അന്നു തന്നെ കൊവിഡ് സെന്ററിലേക്ക് തിരികെ കൊണ്ടു വന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവന്‍ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സര്‍ജിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയെങ്കിലും പിറ്റേന്ന് പുലര്‍ച്ചെയോടെ ഷെമീര്‍ മരിക്കുകയായിരുന്നു.
ഷെമീറിന് വടികൊണ്ട് അടിയേറ്റതായും തലയ്ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയ്ക്കേറ്റ ക്ഷതവും ക്രൂര മര്‍ദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഷെമീറിന്റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ 40-ലേറെ മുറിവുകളുണ്ട്. ദേഹം മുഴുവന്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്റെ ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും.
അതേസമയം അമ്പിളിക്കല കൊറോണ നിരീക്ഷണ കേന്ദ്രത്തിലെ മറ്റൊരു പ്രതിയെ മര്‍ദ്ദിച്ചെന്ന പേരില്‍ രണ്ട് ജയില്‍ ജീവനക്കാര്‍ക്കെതിരേ നേരത്തെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: