കൊച്ചി: ഉന്നത നിര്‍ദ്ദേശ പ്രകാരം അര്ജുന് ആയങ്കിയും സംഘവും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയത് സിപിഎം ലേബലില്‍ത്തന്നെ. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. പാര്‍ട്ടിക്കാരനാണെന്നും ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും സ്ഥാപിച്ചായിരുന്നു ഇടപാടുകളെല്ലാമെന്നും കസ്റ്റംസിന് ബോധ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകനായ ആയങ്കി സ്വര്‍ണക്കടത്തിനു യുവാക്കളെ ആകര്‍ഷിച്ചതും പാര്‍ട്ടിയുടെ പേരിലാണ്. ഇതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു.
അര്ജുന് ആയങ്കിയെ സംരക്ഷിക്കുന്നത് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയുമായിരുന്നു. ഏഴുദിവസത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ശേഷം അര്‍ജുനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റംസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അര്ജുന് നേരത്തെ കസ്റ്റംസിന് നല്കിയ മൊഴി കളവാണെന്ന് വ്യക്തമാക്കുന്നതാണ് ആയങ്കിയുടെ ഭാര്യ അമല കഴിഞ്ഞ ദിവസം കസ്റ്റംസിന് നല്കിയ മൊഴി.
അര്ജുന് ആയങ്കി നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ തന്റെ അമ്മ പണം നല്‍കിയിട്ടില്ലെന്നാണ് അമല കസ്റ്റംസിന് നല്കിയ മൊഴി.
കരിപ്പൂരില്‍ റമീസിനൊപ്പമാണ് വന്നതെന്നും റമീസിന് ഷഫീഖ് നല്‍കാനുള്ള പണം വാങ്ങാനാണ് എത്തിയതെന്നുമാണ് അര്ജുന് പറഞ്ഞത്. ഷഫീഖ് കള്ളക്കടത്തു വസ്തുക്കളുമായിട്ടാണ് വരുന്നതെന്നും അര്ജുന് സമ്മതിച്ചിട്ടുണ്ട്. ഇതിന് അയാള്‍ക്ക് 45000 രൂപ ലഭിക്കുമെന്നും അതില്‍ 15000 രൂപ തനിക്ക് ലഭിക്കുമെന്നുമാണ് അര്ജുന് സമ്മതിച്ചത്. എന്നാല്‍ ഈ സ്വര്‍ണം വാങ്ങാനാണ് അര്ജുന് വന്നതെന്നാണ് ഷഫീഖ് നല്കിയ മൊഴി. അര്ജുന് ഷഫീഖുമായി നേരിട്ട് ബന്ധം ഉണ്ടെന്നും അര്ജുന് തന്നെയാണ് സ്വര്‍ണക്കടക്കത്തിലെ പ്രധാനിയെന്നുമാണ് വാട്സാപ് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ലീഡറുടെ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് ആദ്യം പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് അര്ജുന് നശിപ്പിച്ചത്. ഫോണ്‍ പുഴയില്‍ കളഞ്ഞെന്നാണ് അര്ജുന് പറഞ്ഞിരുന്നത്.വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അര്ജുന് ഫോണ്‍ നശിപ്പിച്ചതായി വ്യക്തമാക്കിയത്. അര്‍ജുന്റെ ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഫോണ്‍ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ്. രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവില്‍പോയ അര്ജുന് സംരക്ഷകരെ മുഴുവന്‍ ബന്ധപ്പെട്ടതും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതും വാട്സാപ്, ടെലിഗ്രാം ആപ്പുകള്‍ വഴിയാണ്. ഇതു സംബന്ധിച്ച മൊഴികള്‍ ലഭിച്ചാലും അര്‍ജുന്റെ ‘ലീഡര്‍’ അടക്കമുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്താല്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയൂ. അര്‍ജുനും കാരിയര്‍ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണില്‍ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്. അര്ജുന് ആയങ്കിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യംകോടതി നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: