തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഈ മാസം 14ന് രാജ്ഭവനില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചത്. വിരുന്നിൽ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.
രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നിൽ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്. സർക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. നിയമസഭാ സമ്മേളനം പൂർത്തിയാക്കിയ ശേഷം ദൽഹിയ്ക്ക് പോകുന്നതിനാൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശനും പങ്കെടുക്കില്ല.
കഴിഞ്ഞ തവണത്തെ ക്രിസ്മസ് ആഘോഷ വേളയില്‍ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. ഇത്തവണ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന് അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് ഈ വര്‍ഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: