ഗുരുവായൂര്‍: കൊറോണയുടെ ഭാഗമായുള്ള ലോക്ഡൗണിന്റെ മറവില്‍ ഗുരുവായൂര്‍ ദേവസ്വം വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപ വകമാറ്റി സംഭാവന നല്കി. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപ ദേവസ്വം സംഭാവനയായി നല്‍കിയത്. ഭരണസമിതിയോഗത്തില്‍ അഡ്മിനിസ്ട്രേറ്ററും മൂന്ന് അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
ക്ഷേത്രത്തിലെത്തുന്ന കാണിക്ക പണം ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നിരിക്കെ, ദുരിതാശ്വാസ ഫണ്ടിലേക്ക് ഇത്രയും ഭീമമായ സംഖ്യ സംഭാവന നല്‍കിയതില്‍ ദേവസ്വം ഭരണസമിതി ക്കെതിരെ കടുത്ത രോഷം ഉയരുന്നുണ്ട്. സിപിഎം നിര്‍ദേശപ്രകാരമാണ് തുക കൈമാറിയത്.
പ്രളയ ഫണ്ടിലേക്ക് കോടികള്‍ സംഭാവന നല്‍കിയത് കോടതിയുടെ നിയമക്കുരുക്കില്‍ കിടക്കുമ്പോഴാണ് ദേവസ്വം വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ക്ഷേത്രം അടച്ചിട്ടതുമൂലം വരുമാനമൊന്നുമില്ലാതിരിക്കുന്ന ഈ ഗുരുതരമായ അവസ്ഥയില്‍, ഭക്തര്‍ അര്‍പ്പിച്ച കാണിക്ക ചെയ്യുന്നതില്‍ ദേവസ്വം ജീവനക്കാരിലും പരക്കെ അമര്‍ഷവും ആശങ്കയുമുണ്ട്.
ദേവസ്വം ജീവനക്കാരുടെ പെന്‍ഷനും ശമ്പളവുമടക്കം പത്ത് കോടി രൂപയോളമാണ് ദേവസ്വത്തിന് ഒരു മാസത്തെ ചിലവ്. ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രം എന്ന് തുറക്കുമെന്ന് ഒരുധാരണയും ആര്‍ക്കുമില്ല. തുറന്നാല്‍ തന്നെ വലിയ തോതില്‍ ഭക്തര്‍ ക്ഷേത്രത്തില്‍ എത്താന്‍ മാസങ്ങളെടുക്കും. അതുവരെ ശമ്പളം, മറ്റു ചിലവുകള്‍ എന്നിവക്കായി ക്ഷേത്രത്തിലെ സ്ഥിരനിക്ഷേപം തന്നെ എടുക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ പണം ചിലവഴിക്കുന്നത് ദേവസ്വം ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നിരിക്കേയാണ് കൂടിയാലോചനകളില്ലാതെ കോടികളെടുത്ത് ഭരണസമിതി ധൂര്‍ത്തടിക്കുന്നത് എന്നാണ് ആക്ഷേപം. മൂന്നംഗങ്ങള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്ത ഉടനെ പണം കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: