ഇടുക്കി: ഇടുക്കി അണക്കെട്ടിൽ നിന്നും ഒഴുക്കി വിട്ട കൂടുതല്‍ വെള്ളം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. തടിയമ്പാട് ചപ്പാത്തില്‍ റോഡിന് സമീപത്തുവരെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചുതുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തുടങ്ങിയത്. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെ. മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.
ഇടുക്കിയ്‌ക്കൊപ്പം മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടില്‍ വെള്ളം കയറിയെന്നും റിപ്പോര്‍ട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇടുക്കിയിലെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയത്.
മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പില്‍ ആശങ്കപ്പെടാനില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കുന്നത്. തമിഴ്നാട് ഇപ്പോള്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറവാണെന്നും അത് കൂട്ടിയാല്‍ കൂടുതല്‍ ആശ്വാസകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വൃഷ്ടിപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തമായതാണ് ഡാമുകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി ഉള്‍പ്പടെയുള്ള പലയിടങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ആളിയാര്‍ ഡാമില്‍ നിന്നുള്ള നീരാെഴുക്കും കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: