ന്യൂദല്‍ഹി : ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് ശോഭിക്കാനാവാത്തതില് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ്. ബിജെപിക്കെതിരെ എന്ന നിലയിലാണ് കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കവും സിപിഎമ്മിന് സംസ്ഥാനത്ത് വോട്ടും സീറ്റും കുറയുകയാണ് ചെയ്തത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താത്പ്പര്യപ്രകാരമാണ് ഇത്തവണയും സഖ്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് ദേശീയ പാര്‍ട്ടികള്‍ സഖ്യത്തില്‍ മത്സരിച്ചിട്ടും ഭരണം നേടാനോ, സീറ്റ് നില മെച്ചപ്പെടുത്താനോ സാധിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ തന്നെ സഖ്യത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള സഖ്യം തുടരേണ്ട, അവസാനിപ്പിക്കണമന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. പിബി യോഗത്തില്‍ കേരളം ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് സൂചന. സഹകരണം കൊണ്ട് കോണ്‍ഗ്രസിന് മാത്രമാണ് നേട്ടമുണ്ടായതെന്നും ആരോപണങ്ങളുണ്ട്.
കോണ്‍ഗ്രസുമായി ദേശീയ രാഷ്ട്രീയസഖ്യമില്ലെന്ന അടവുനയം തുടരാനും, കോണ്‍ഗ്രസുമായുള്ള അകലം എത്രയെന്ന് പ്രമേയത്തില്‍ വ്യക്തമാക്കണമെന്നുമാണ് കഴിഞ്ഞ യോഗത്തില്‍ കേരളം അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ ഈ നിലപാട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചില്ല. കേരള ബദലിന് ദേശീയതലത്തില്‍ പ്രചാരണം നല്കാന് തീരുമാനിച്ച സിപിഎം എന്നാല്‍ ഇത് രാഷ്ട്രീയ അടവ് നയത്തിന്റെ ഭാഗമാക്കിയില്ല. മാത്രമല്ല ഇത്തവണ ത്രിപുരയില്‍ 60 ല്‍ 17 ഓളം സീറ്റ് കോണ്‍ഗ്രസിന് നല്‍കിയത്. ഇതില്‍ വെറും മൂന്ന് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. സിപിഎം 11 സീറ്റും. തിപ്ര മോത പാര്‍ട്ടി ഏറ്റവും വലിയ രണ്ടാം കക്ഷിയായി. സഖ്യത്തില്‍ മത്സരിച്ചതാണ് ഇത്തരത്തില്‍ വീണ്ടും നാണംകെട്ട തോല്‍വിയിലേക്ക് പാര്‍ട്ടിയെ നയിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ മുറുമുറുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: