തിരുവനന്തപുരം: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പദവയിലെത്താന് സാധ്യത. ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ സാഹചര്യത്തിലാണ് കോടിയേരിയുടെ മടങ്ങിവരവ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയും അത് ഇടതുപക്ഷത്തെ ബാധിക്കാതിരിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യവും കോടിയേരിയുടെ അവധിക്ക് പിന്നിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞാലുടന്‍ കോടിയേരി സെക്രട്ടറിയായി മടങ്ങിയെത്തിയേക്കും.
പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍തല സമ്മേളനങ്ങള്‍ ആരംഭിക്കേണ്ടത് ജൂലൈയിലാണ്. ഡിസംബറില്‍ സംസ്ഥാന സമ്മേളനവും അടുത്ത വര്‍ഷം പാര്‍ട്ടി കോണ്‍ഗ്രസും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മെയ് മധ്യവാരം കൂടുന്ന പിബിയും കേന്ദ്ര കമ്മിറ്റിയും സമ്മേളനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തേക്കും. ബ്രാഞ്ച്, ലോക്കല്‍ തല സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് ഏരിയ, ജില്ലാ സമ്മേളനങ്ങളും നടത്താനാകും തീരുമാനം. പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും ഒഴിവാക്കിയേക്കും. പിബിയും കേന്ദ്ര കമ്മിറ്റിയും പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താനെടുക്കുന്ന തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാന സമിതിയിലാവും കോടിയേരിയുടെ മടങ്ങിവരവ് ഉണ്ടാവുക.
ഡിസംബറില്‍ പുതിയ പാര്‍ട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുവരെ കോടിയേരിയുടെ നേതൃത്വത്തില്‍ തന്നെ പാര്‍ട്ടി മുന്നോട്ടുപോകട്ടെ എന്നതാണ് സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായം. അസുഖത്തിന്റെ പേരില്‍ അവധിയെടുത്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് കോടിയേരി സജീവമായിരുന്നു. തിരുവനന്തപുരം ജില്ലയുടെ സംഘടനാ ചുമതലയും കോടിയേരിക്കായിരുന്നു.
തലസ്ഥാന ജില്ലയിലുണ്ടായ വിജയം പാര്‍ട്ടിക്കുള്ളില്‍ നിന്ന് കോടിയേരിക്കെതിരായ വിമര്‍ശനങ്ങളുടെ വായടപ്പിക്കുന്നതായി. അതുകൊണ്ടുതന്നെ കോടിയേരിയുടെ മടങ്ങിവരവ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇത്തവണ വിമര്ശനങ്ങളുണ്ടാവുകയുമില്ല. ഡിസംബറില്‍ സംസ്ഥാന സമ്മേളനം നടത്തിയ ശേഷം 2022ലെ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്തണമെന്നും സിപിഎം നേതൃത്വത്തിന് താല്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: