കോഴിക്കോട് : കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സിന് ബലക്കുറവും ചോര്‍ച്ചയും നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍. ഈമാസം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസി കോംപ്ലക്സിന്റെ സ്ട്രക്ടറല്‍ ഡിസൈനില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം കോടികള്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ രൂപകല്പനയില് പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കെടിഡിഎഫ്സി അറിയിച്ചു. ഡിസൈനിലെ പിഴവാണ് കെട്ടിടത്തിന്റെ തകരാറിന് കാരണമെന്ന ചെന്നൈ ഐഐടി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാരം വാങ്ങിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ ഡിസൈന്‍ കെടിഡിഎഫ്സി അംഗീകരിച്ച ശേഷമാണ് നിര്‍മാണം തുടങ്ങിയതെന്നാണ് കെട്ടിടം രൂപകല്പന ചെയ്തവര്‍ പറയുന്നത്. കെടിഡിഎഫ്സിയും വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
കെഎസ്ആര്ടിലസി കോംപ്ലക്സിന്റെ തൂണുകളില്‍ വേണ്ടത്ര സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ല. സ്ട്രക്ച്ചറല്‍ എന്‍ജിനീയറുടെ വൈധഗ്ധ്യം നിര്‍മാണത്തില്‍ കാണാനുമില്ലെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സമുച്ചയം യുദ്ധകാല അടിസ്ഥാനത്തില്‍ ബലപ്പെടുത്തി അതുവരെ കെഎസ്ആര്‍ടിസി സ്റ്റാന്റ് മറ്റൊരിടത്തേക്ക് മാറ്റാനും കെടിഡിഎഫ്സി തീരുമാനിക്കുകയായിരുന്നു.
കെട്ടിടം ബലപ്പെടുത്താന്‍ ഇനി 10 മുതല്‍ 15 കോടി രൂപ വരെ ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. ചെന്നൈ ഐഐടിയുടെ മേല്‍നോട്ടത്തിലാകും ബലപ്പെടുത്തല്‍ നടത്തുക. ഇതിനിടെയാണ് രൂപകല്പനയില് പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള കെടിഡിഎഫ്സി നീക്കം. പിഴവ് സ്ട്രക്ച്ചറല്‍ ഡിസൈനിലെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മറുപടി പറയേണ്ടത് രൂപകല്പന നടത്തിയവര്‍ തന്നെയെന്ന് കെടിഡിഎഫ്സി എംഡി ഡോ. ബി. അശോക് പറഞ്ഞു.
ഡിസൈന്‍ കെടിഡിഎഫ്സി അംഗീകരിച്ച ശേഷമാണ് നിര്‍മാണം തുടങ്ങിയത്. മാത്രമല്ല ചെന്നൈ ഐഐടി റിപ്പോര്‍ട്ടിനെ കെടിഡിഎഫ്സി പെരുപ്പിച്ച് കാട്ടുകയാണെന്നുമാണ് ഡിസൈന്‍ രൂപകല്‍പ്പന ചെയ്തവരുടെ വാദം. കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല 30 വര്‍ഷത്തേക്ക് എടുത്തിരിക്കുന്നത് കോഴിക്കോട്ടെ അലിഫ് ബില്‍ഡേഴ്സാണ്. ഇവര്‍ ആവശ്യപ്പെട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനായാണ് ബസ് സ്റ്റാന്‍ഡ് അനാവശ്യമായി അടച്ചിടാന്‍ ഒരുങ്ങുന്നതെന്നും കെട്ടിടം ഡിസൈന്‍ ചെയ്തവര്‍ ആരോപിച്ചു. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉടന്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: