തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളപ്രതിസന്ധി ഉടലെടുത്തതോടെ ജീവനക്കാര്‍ നാളെ പണിമുടക്കുന്നു. അതേസമയം ഇന്ന് ഗതാഗതമന്ത്രി യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ജീവനക്കാര്‍ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. കഴിഞ്ഞ മാസം ശമ്പളം ലഭിക്കാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ പണിമുടക്കടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് പോകുമെന്ന് കെഎസ്ടി സംഘ് വ്യക്തമാക്കിയിരുന്നു. ഏപ്രിലിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് വീണ്ടും പണിമുടക്കിലേക്ക് ജീവനക്കാര്‍ പോകുന്നത്.
കെഎസ്ആര്‍ടിസിയില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യുക, കെ സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, ജീവനക്കാരില്‍ നിന്നും ഈടാക്കിയ എന്‍പിഎസ് വിഹിതവും പലിശയും തിരികെ നല്‍കുക. സ്റ്റാറ്റിയൂട്ടറി പെന്ഷന് നടപ്പാക്കുക, കെഎസ്ആര്‍ടിസിയെ സേവനമേഖലയായി പരിഗണിച്ചു സര്‍ക്കാരിന്റെ ഭാഗമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ Â ജീവനക്കാര്‍ Â നാളെ സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പളം നല്‍കാനുള്ള വരുമാനം കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ മുന്‍കാലത്ത് ബസ് വാങ്ങുന്നതിനും, ഷോപ്പിങ് കോംപ്ലക്സുകള്‍ പണിയുന്നതിനുമായി എടുത്ത വായ്പയുടെ തിരിച്ചടവും പലിശയും ഒടുക്കുന്നതിന് ആദ്യപരിഗണന നല്കുന്നതിനാലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയാത്തതെന്നും കെഎസ്ടി സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു.
ശമ്പളം നല്‍കാനായി 65 കോടി രൂപ അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഫയലില്‍ ധനവകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡ്രാഫ്റ്റും ഉപയോഗിച്ചാണ് 19-ാം തീയതി ശമ്പളം നല്‍കിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: