ഇടുക്കി: ഇടുക്കി ജില്ലയുടെ നൊമ്പരങ്ങളിലൊന്നായിരുന്നു ആഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ദുരന്തം. 70 ജീവനുകള്‍ കവര്‍ന്നെടുത്ത ദുരന്തത്തില്‍ നാലു പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
പെട്ടിമുടി ദുരന്തത്തിലെ ഏറ്റവും കണ്ണുനനയിക്കുന്ന ദൃശ്യങ്ങളിലൊന്നായിരുന്നു കുവിയെന്ന വളര്‍ത്തുനായ. ഒരുകുടുംബത്തെ മൊത്തം വിഴുങ്ങിയപ്പോള്‍ രണ്ടുവയസുകാരിയായ ധനുഷ്കയെന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തത് കുവിയെന്ന വളര്‍ത്തുനായയായിരുന്നു.
പിന്നീട് ഇടുക്കി ഡോഗ് സ്ക്വാഡ് ഏറ്റെടുത്ത കുവിയെന്ന നായ ഇപ്പോള്‍ ഡോഗ് സ്ക്വാഡ് ട്രെയിനര്‍ അജിത്ത് മാധവന്റെ പരീശീലനത്തിലാണ്. ഡോഗ് സ്ക്വാഡ് നായയാകാനുള്ള പരിശീലനത്തിന്റെ ആദ്യ പാഠമായ ഹീല്‍വാക്ക് ട്രെയിനിംഗ് കുവി വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തുടര്‍ പരിശീലനവും ഉടന്‍ നല്‍കുമെന്നും പരിശീലകനായ അജിത്ത് മാധവന് പറഞ്ഞു. അതേസമയം മൂന്നാര്‍ സ്വദേശിയായ ഷണ്മുഖ നാഥന് പുതുവല്സരത്തിലും കാണാതായ തന്റെ മകന്റെ മൃതദേഹമെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ്.
ഓഗസ്റ്റ് ആറിനു രാത്രി പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ഷണ്മുഖനാഥന്റെ രണ്ടുമക്കളെയാണ് കൊണ്ടുപോയത്. ഇതില്‍ മൂത്തമകനായ ദിനേഷ്കുമാറിനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒരു മാസത്തിനു ശേഷം നിര്‍ത്തിയെങ്കിലും ഷണ്മുഖനാഥന് തന്റെ തെരച്ചില്‍ ഇപ്പോഴും നിര്‍ത്തിയിട്ടില്ല. ഇപ്പോഴും ഇടയ്ക്കിടെ തന്റെ മകന്റെ മൃതദേഹം കിട്ടുമെന്ന പ്രതീക്ഷയില്‍ ഷണ്മുഖനാഥന് തെരച്ചിലിനു പോകാറുണ്ട്.
വീണ്ടും ഒരു വട്ടം കൂടി സര്‍ക്കാര്‍ തലത്തിലുള്ള തെരച്ചിലിന് സഹായം തേടി ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഷണ്മുഖനാഥന് പറഞ്ഞു. പെട്ടിമുടി ദുരന്ത ബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ ജനുവരി 26-ന് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: