പള്ളുരുത്തി (കൊച്ചി): കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം സംസ്ഥാനത്തെ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്കി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായി നിയമിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ 18 വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് താത്ക്കാലികമായി സ്ഥാനക്കയറ്റം നല്കി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു ഉത്തരവിറക്കിയത്.
ഫോര്‍ട്ട്കൊച്ചി ആര്‍ഡി ഓഫീസില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതില്‍ മത്സ്യത്തൊഴിലാളിയായ പറവൂര്‍ സ്വദേശി സജീവന് ആത്മഹത്യ ചെയ്തത് വലിയ വിവാദമാകുകയും ആറ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെന്ഷന് നടപടിയിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിലും അടിസ്ഥാന സൗകര്യം ഒരുക്കാത്തതിലും പ്രതിഷേധിച്ച് ജീവനക്കാരും സമരം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താത്ക്കാലിക സ്ഥാനക്കയറ്റം. 2000ന് മുകളില്‍ അപേക്ഷകളുള്ള ഓഫീസുകളിലേക്കാണ് ഇപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പുനലൂര്‍, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, പാലാ, ഫോര്‍ട്ട്കൊച്ചി, മുവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട്, ഒറ്റപ്പാലം, തിരൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട്, വടകര, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നീ ആര്‍ഡി ഓഫിസുകളിലേക്കാണ് ഈ ജീവനക്കാരെ നിയമിച്ചത്. 25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരംമാറ്റ നടപടി സൗജന്യമായതിനാല്‍ ഇത് തീര്‍പ്പാക്കുന്നതിന് അതാത് താലൂക്കുകളില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: