തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ മദ്യത്തെ തന്നെ മുഖ്യശരണമാക്കി മാറ്റുകയാണ്. മദ്യത്തില്‍ നിന്നും സര്‍ക്കാരിനുള്ള വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ തന്നെ മലബാര്‍ എന്ന പേരില്‍ ബ്രാന്‍ഡി വിപണിയില്‍ ഇറക്കും.
ജനങ്ങള്‍ക്ക് ഏറെ പ്രിയമുള്ള ജവാന് റമ്മിന്റെ ഉല്പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. സര്‍ക്കാരിന്റെ തന്നെ റമ്മും ബ്രാന്‍ഡിയും വരുന്നതോടെ ബെവ് കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കുകയാണത്രെ ലക്ഷ്യം. കുറച്ചുനാളുകളായി മദ്യനിര്മ്മാണക്കമ്പനികളും ബെവ് കോയും തമ്മില്‍ ശീതസമരത്തിലാണ്. തങ്ങളുടെ ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് കൂടുതല്‍ കമ്മീഷന് നല്‍കണമെന്ന ബെവ് കോയുടെ ആവശ്യം മദ്യനിര്മ്മാണക്കമ്പനികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് സര്‍ക്കാര്‍ ബ്രാന്‍ഡി നിര്‍മ്മാണം സ്വന്തമായി ആരംഭിക്കാന്‍ തീരുമാനിച്ചത്.
വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തെടെ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നായിരിക്കും മലബാര്‍ എന്ന പേരിലുള്ള ബ്രാന്‍ഡി ഉല്പാദിപ്പിക്കുക. ആറ് മാസത്തിനുള്ളില്‍ മലബാര്‍ ബ്രാന്‍ഡി വിപണിയില്‍ എത്തും. ഇപ്പോള്‍ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില് നടക്കുന്ന ജവാന് റമ്മിന്റെ ഉല്പാദനം 63,000 ലിറ്ററില്‍ നിന്നും 1.4 ലക്ഷം ലിറ്റര്‍ ആക്കി ഉയര്‍ത്തും. നാല് മാസത്തിനുള്ളില്‍ ഉല്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
പുതിയ ബാര്‍ലൈസന്‍സ് അനുവദിക്കുന്നതിനെതിരെ സമരം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ ബാര്‍ നിയമവിധേയമാക്കാനുള്ള തീരുമാനവും മദ്യത്തില്‍ നിന്നുള്ള വരുമാനം കൂട്ടുന്നതിന്റെ ഭാഗമാണ്. മാത്രമല്ല, പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ തീരുമാനിച്ചിരുന്നു. കര്‍ക്കശമല്ലാത്ത ഒരു മദ്യനയമുണ്ടെങ്കില് രണ്ട് വര്‍ഷത്തെ കോവിഡ് പാടെ തകര്‍ത്തെറിഞ്ഞ ടൂറിസം മേഖല തഴച്ചുവളരാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: