ആലപ്പുഴ: സിപിഎം, കോണ്‍ഗ്രസ് രഹസ്യധാരണയ്ക്കെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പാര്‍ട്ടി അണികളെ സിപിഎമ്മിന് ഒറ്റു കൊടുക്കുകയാണെന്നാണ് വിമര്‍ശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, സിപിഎമ്മിലെ ഒരു വിഭാഗവും തമ്മില്‍ രഹസ്യനീക്കുപോക്കുണ്ടെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി സജിചെറിയാനു വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പണിയെടുക്കുന്നതെന്നാണ് അണികളുടെ വിമര്‍ശനം. ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം മുളക്കുഴ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കളും പത്രസമ്മേളനം നടത്തിയിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂരില്‍ വിജയിപ്പിക്കാനാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രഹസ്യനീക്കമെന്ന് മുളക്കുഴയില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധികളും ഭാരവാഹികളും ആരോപിച്ചു.
ചെങ്ങന്നൂരില്‍ സജി ചെറിയാനെ കോണ്‍ഗ്രസുകാര്‍ സഹായിക്കുകയും, മറിച്ച് സിപിഎമ്മിലെ ഒരു വിഭാഗം ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിക്കുമെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ചെങ്ങന്നൂരിലെ കോണ്‍ഗ്രസുകാര്‍ പത്രസമ്മേളനം നടത്തി നേതൃത്വത്തിനെതിരെ പ്രതികരിച്ചത് ഈ ആരോപണം ശരിവെക്കുന്നതാണ്.
ഒത്തുകളി രാഷ്ട്രീയത്തിന്റെ കരാര്‍ ഉറപ്പിക്കലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ചെന്നിത്തല പഞ്ചായത്തിലും, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും നടന്ന ജനാധിപത്യ വിരുദ്ധ സഖ്യം. ഇരു പഞ്ചായത്തുകളിലും കോണ്‍ഗ്രസ്, സിപിഎമ്മിനെ ഏകപക്ഷീയമായി പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിച്ച കഴിഞ്ഞ രണ്ടു ടേമിലും സിപിഎമ്മിലെ ഒരു വിഭാഗം സിപിഐയെ ചതിച്ച് രമേശിനെ സഹായിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. വോട്ടു കണക്കുകളും ഇത് സാധൂകരിക്കുന്നു.
2011ല്‍ സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിനു തോല്‍പ്പിച്ച രമേശ് ചെന്നിത്തല കഴിഞ്ഞ തവണ 18621 വോട്ടാക്കി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. സിപിഐയുടെ പി. പ്രസാദായിരുന്നു എതിരാളി. 2011ല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് 61858 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ല്‍ 57359 വോട്ടായി കുറഞ്ഞു. കോണ്‍ഗ്രസിന് അതിന് അനുസരിച്ച് വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
ഇടതുപക്ഷത്തെ ഒരു വിഭാഗം വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞു എന്ന് വ്യക്തം. ബിജെപിക്കാകട്ടെ വോട്ടുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയാണുണ്ടായത്. 2011ല്‍ 3145 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. 2016ല്‍ ഇത് 12985 വോട്ടുകളായി വര്‍ദ്ധിച്ചു, പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടി എന്‍ഡിഎ കരുത്ത് തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: