തിരുവനന്തപുരം: പിറന്നനാടിന് വേണ്ടി ജീവന് വെടിഞ്ഞ ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാത്രിയാണ് ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശിയായ സൈനികന് എച്ച് വൈശാഖിന്റെ മൃതദേഹം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികരാണ് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ.എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
വികാരനിര്‍ഭരമായ രംഗങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ശ്രദ്ധാഞ്ജലി സ്ഥാനില്‍ നടന്നത്. പാങ്ങോട് മിലിറ്ററി ക്യാമ്പിനെ പ്രതിനിധീകരിച്ച് അഡ്മിന് കമാന്‍ഡര്‍ മുരളി ശ്രീധറും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ ജന്മനാടായ കുടവട്ടൂരിലേക്ക് മൃതദേഹം കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്പാലയത്തില് വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരികുമാര്‍-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് കരസേനയില്‍ മറാഠ റെജിമെന്റില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: