കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടുവെന്ന ഭീകരസംഘടനയുടെ അവകാശവാദം ശരിയോയെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ’ എന്ന പേരില്‍ ഐഎസ് പുറത്തുവിട്ട പട്ടികയിലാണ് കേരളത്തില്‍നിന്നുള്ള ആളെപ്പറ്റി പരാമര്‍ശിക്കുന്നത്. ഗര്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയ ക്രിസ്തുമത വിശ്വാസിയാണ് അബു ബക്കര്‍ അല്‍-ഹിന്ദിയെന്ന് ഐഎസിന്റെ രേഖയില്‍ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ ഇസ്തിഷ്ഹാദി(ചാവേര്‍ ബോംബ് അല്ലെങ്കില്‍ ആക്രമണത്തില്‍ കൊലപ്പെടുന്നയാള്‍) എന്നും ഐഎസ് അവകാശപ്പെടുന്നു. എന്നാല്‍ അബു ബക്കറുടെ ശരിയായ പേര് രേഖയിലില്ല.
അതേസമയം സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട കേരളത്തില്‍നിന്ന് ഉള്ളവരുടെ കാര്യത്തില്‍നിന്ന് വ്യത്യസ്തമായി, ഒരുപാട് എന്‍ജിനിയര്‍മാരുള്ള സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായിരുന്നുവെന്നതൊഴിച്ചാല് കൊല്ലപ്പെട്ടയാളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ഐഎസ് നല്‍കുന്നില്ല. ഗള്‍ഫിലേക്ക് പോകുന്നതിന് മുന്‍പ് അബു ബക്കര്‍ ബംഗളൂരുവിലായിരുന്നുവെന്നും ഐഎസ് വെളിപ്പെടുത്തി. സുരക്ഷാ ഏജന്‍സികള്‍ക്ക് ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസ് പുറത്തുവിട്ട രേഖയില്‍ പറയുന്ന സംഭവം എന്നു നടന്നുവെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും തുടച്ചുമാറ്റപ്പെട്ടതോടെ ആഫ്രിക്കയിലേക്ക് ഐഎസ് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ടാകാമെന്നാണ് സുരക്ഷാ വിദഗ്ധരുടെ അനുമാനം. കേരളത്തില്‍നിന്ന് ഐഎസില്‍ ചേരാന്‍ നിരവധിപേര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ലിബിയ ചിത്രത്തിലേക്ക് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: