തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ വികസനത്തിന് കേന്ദ്രം പ്രഥമപരിഗണന നല്‍കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്.
പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത എന്നിവയ്ക്കായി വിവിധ പദ്ധതികള്‍ കേന്ദ്രം നടപ്പാക്കി വരുകയാണ്. പ്രധാന സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പനുവദിച്ചതിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരന്. ഇന്ത്യന്‍ റെയില്‍വെയെ സാധാരണക്കാര്‍ക്കായി പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താനാവും എന്നതിലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പരിഗണന.
കേരളത്തിന്റെ ആവശ്യങ്ങള്‍ എപ്പോഴും അനുഭാവപൂര്‍വം പരിഗണിക്കുന്നയാളാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എന്നും മന്ത്രി പ്രതികരിച്ചു. വന്ദേഭാരത് ട്രെയിന്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ എത്തിയത് തന്നെ പ്രധാനമന്ത്രിയും ഒപ്പം റെയില്‍വെ മന്ത്രിക്കും സംസ്ഥാനത്തോടുള്ള പ്രത്യേക കരുതല്‍ സൂചിപ്പിക്കുന്നു.
വന്ദേഭാരതിന് പുറകേ സബര്‍ബന്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളും കേരളത്തിലേക്ക് എത്തുമെന്നും വി.മുരളീധരന് പറഞ്ഞു. ഈ വര്‍ഷം മാത്രം സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് 2033 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക ശ്രദ്ധ നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: