കാസര്‍കോട്: പത്തിരട്ടി വരെ ലാഭം വാഗ്ദാനം ചെയ്ത് മലേഷ്യന്‍ കമ്പനിയെന്ന പേരില്‍ ഓണ്‍ലൈന്‍ വഴി വന്‍ മണിചെയിന്‍ തട്ടിപ്പ് കാസര്‍കോട് ജില്ലയില്‍ നടന്നതായി പരാതി. നിരവധി പേര്‍ക്ക് ഇതിലൂടെ പണം നഷ്ടമായെന്ന് സൂചന. പിന്നില്‍ വലിയ സംഘമെന്ന് പോലീസ് നിഗമനം.
ഒരു ആപ്പിലൂടെയാണ് ബിസിനസ് നടക്കുന്നത്. മലേഷ്യന്‍ കമ്പനി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയുടെ പേരിലെന്നാണ് റിപ്പോര്‍ട്ട്. ചെറിയ തുകകളുടെ നിക്ഷേപത്തില്‍ നിന്നു ചുരുങ്ങിയ സമയത്തിനകം വന്‍ ലാഭം നേടാമെന്ന് ഇവര്‍ ബോധ്യപ്പെടുത്തുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം ആറ് ഡോളര്‍ ലഭിക്കുമെന്നാണ് വാഗ്ദാനം.
ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്കി അവരെ വിശ്വാസത്തിലെടുക്കുന്നു. പിന്നീട് ഇവരിലൂടെ 10 ശതമാനം വരെ കമ്മീഷന് നല്കി കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ലാഭവിഹിതം ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നത്.
നിരവധി നിക്ഷേപകരെ ചേര്‍ത്ത് വഞ്ചിച്ചതായി സീതാംഗോളി, ചെര്‍ക്കള സ്വദേശികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന പ്രലോഭനത്തില്‍ പണം നിക്ഷേപിച്ചതായും എന്നാല്‍ വാഗ്ദാനം ചെയ്തത് പോയിട്ട് മുതല്‍മുടക്ക് പോലും ലഭിച്ചില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
ഹൊസങ്കടി, ഉള്ളാള്‍ കെസി റോഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കാസര്‍കോട് സ്വദേശികളടക്കം ഏഴ് പേര് മംഗളൂരുവില്‍ പോലീസ് പിടിയിലായ സംഭവവും ഈ മണിചെയിന്‍ ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു. പ്രതികളിലൊരാളോട് തട്ടിക്കൊണ്ട് പോകപ്പെട്ടവര്‍ ഈ ഓണ്‍ലൈന്‍ ആപ്പില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തിന് മൂന്നിരട്ടി വരുമാനം ലഭിക്കുമെന്ന് ഇവര്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് 27 ലക്ഷം രൂപ നിക്ഷേപിച്ചു. ലാഭമുള്‍പ്പെടെ 99 ലക്ഷം രൂപയാണ് നല്കാന് ഉണ്ടായിരുന്നത്. എന്നാല്‍, 10 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്കി തട്ടിക്കൊണ്ടുപോയത്.പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും യുവാക്കളാണ്. ഉയര്‍ന്ന സമ്പാദ്യം നേടാമെന്ന മോഹത്തില്‍ പലരും കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമാണ് പണം നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: