×
login
മുല്ലപ്പെരിയാര്‍‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കും, ഇക്കാര്യത്തില്‍ കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീംകോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നതില്‍ ശുപാര്‍ശ തയ്യാറാക്കാനും കേരളത്തിനോടും തമിഴ്‌നാടിനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.  

മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത്. മുല്ലപെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധറാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കല്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. എന്നാല്‍ പുതിയ അണകെട്ട് വേണമെന്ന ആവശ്യം കേരളം ഇന്നും കോടതിയില്‍ ഉന്നയിച്ചെങ്കിലും ഇക്കാര്യം മേല്‍നോട്ട സമിതിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.


നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. മേല്‍നോട്ട സമിതിയുടെ അധികാരം സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും ഉടന്‍ യോഗം ചേരണം. ചൊവ്വാഴ്ച ഇതിന്റെ മിനുട്‌സ് ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

അതേസമയം സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍ക്കൊള്ളിച്ച് മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കണമെന്നതാണ് കേരളം കോടതിയില്‍ അറിയിച്ചത്. തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതില്‍ പ്രശ്‌നമില്ല, സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും സുപ്രീംകോടതിയില്‍ കേരളം അറിയിച്ചു.

ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി.പ്രകാശ് എന്നിവരാണ് ഹാജരായത്. തമിഴ്നാടിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡേ ഹാജരായി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.