തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്കായി 5650 കോടിയുടെ പ്രത്യേക പാക്കേജാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.
കോവിഡിന്റെ ആദ്യതരംഗത്തില്‍ പ്രതിസന്ധിയിലായ സാമ്പത്തികരംഗവും പൊതുജീവിതവും തിരികെപിടിക്കാന്‍ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതു വെളിച്ചം കണ്ടില്ലെന്ന വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. കുടുംബശ്രീ വഴി 2,000 കോടിയുടെ വായ്പ നല്‍കാനും തീരുമാനം. പെന്ഷന് ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കുന്നതടക്കം പ്രഖ്യാപനങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.
പുതിയ പാക്കേജ് പ്രകാരം രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് ഇളവ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെഎഫ്സി വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കില്‍ ഒരുവര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തി. ചെറുകിടക്കാര്‍ക്ക് ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കും. കെഎസ്എഫ്സി വായ്പകള്‍ക്ക് പിഴപലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കുന്നതടക്കം പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: