×
login
തീര്‍ത്ഥാടകരുടെ ബസിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ല; അമിത വേഗത മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് സംശയം

തമിഴ്‌നാട്ടിലെ മയിലാട്തുറയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്.

നിലയ്ക്കല്‍ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞതിന് കാരണം അമിത വേഗതയെന്ന് സംശയം. അന്വേഷണത്തില്‍ ബസിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. അതിനാല്‍ വേഗതയിലായിരുന്ന ബസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20ഓടെ ഇലവുങ്കല്‍ നിന്ന് കണമല പോകുന്ന വഴി നാറാണന്‍ തോടിന് സമീപമാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ മയിലാട്തുറയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 18 പേര്‍ നിലയ്ക്കലിലെ ആശുപത്രിയിലാണ്. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.  

അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തി. വാഹനത്തിന്റെ പെര്‍മിറ്റ് ഇന്‍ഷുറന്‍സ് ഫിറ്റ്‌നസ് എല്ലാം കൃത്യമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറാണ് ഇതെന്നാണ് സംശയം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.