തിരുവനന്തപുരം: എന്‍ഫോഴ്സമെന്റിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ ആരംഭിച്ചത് സ്വര്‍ണ-ഡോളര്‍ കടത്തുകേസ് അട്ടിമറിക്കാനാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. തങ്ങള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ മാര്‍ക്സിസ്റ്റ് സര്‍ക്കാരുകള്‍ മുമ്പും ഇത്തരം ഗിമ്മിക്കുകള്‍ കാട്ടിയിട്ടുണ്ട്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് തെറ്റിദ്ധാരണ പടര്‍ത്താനാണ് ഇഡിക്കെതിരെ കേസെടുത്തത്. നിയമത്തെ ഭയമുള്ളവരാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണം, ഡോളര്‍, മയക്കുമരുന്ന് കടത്തുകേസുകളില്‍ പ്രാഥമിക തെളിവുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണം മുറയ്ക്ക് മുന്നോട്ടുപോകും. ഇതിനകത്തൊന്നും രാഷ്ട്രീയഇടപെടലുകള്‍ ഉണ്ടായിട്ടില്ല. അന്വേഷണം സുതാര്യമാണ്. ഇന്നലെ ആരംഭിച്ചതല്ല. മാസങ്ങളായി അന്വേഷണം നടക്കുകയാണ്. പ്രതിയായ ഉന്നത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണ്. അതിനാല്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന വ്യാജപ്രചാരണം നടത്താതെ സംസ്ഥാനസര്‍ക്കാര്‍ നിയമപരമായി നേരിടാനുള്ള കരുത്തു കാണിക്കണം. മുമ്പൊക്കെ മാര്‍ക്സിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് അവര്‍ ദന്തഗോപുരങ്ങളിലിരിക്കുകയാണ്. മോദി ഭരണത്തില്‍ ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ ജോലി ചെയ്യുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ഹിമാലയന്‍ അഴിമതികള്‍ നടന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
കിഫ്ബി, മസാല ബോണ്ട് വിഷയങ്ങളില്‍ എന്തിനാണ് സംസ്ഥാനസര്‍ക്കാര്‍ ഭരണഘടനാസ്ഥാപനമായ സിഎജിയെ എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കിഫ്ബിയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് പറഞ്ഞതും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയതും സിഎജിയാണ്. അതിന് അപ്പുറത്തേക്ക് ധനമന്ത്രി എന്ന നിലയ്ക്ക് ഒന്നും പറയാനില്ല. കിഫ്ബി, മസാലബോണ്ട് എന്നിവയെ കുറിച്ച് ആദ്യം സിഎജി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കൂ. സിഎജിയെ പ്രതിരോധിക്കാനാകാതെ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെങ്കില്‍ സിഎജിക്ക് മറുപടി നല്‍കുകയാണ് വേണ്ടത്. സിഎജി ഉന്നയിച്ച അടിസ്ഥാനചോദ്യങ്ങളില്‍ ഒന്നിനും പോലും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: