നെയ്യാറ്റിന്‍കര : ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നെഞ്ചോട് ചേര്‍ത്ത ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ വിട പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന് നായരുടെ (100) വിയോഗം. വിദ്യാര്‍ഥികാലം മുതല്‍ ഗാന്ധിമാര്‍ഗത്തിലായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയതലത്തില്‍ സിഖ്ഹിന്ദു സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തില്‍ സര്‍ക്കാരിന്റെ മീഡിയേറ്ററായി പ്രവര്‍ത്തിച്ചതും ഗോപിനാഥന് നായരാണ്. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ അടുത്തു നിന്നു കാണുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്താണ് പി. ഗോപിനാഥന് നായര്‍ ഗാന്ധിമാര്‍ഗത്തിലെത്തിയത്.
മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കള്‍ സംഘടിപ്പിച്ച ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതല്‍ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരില്‍ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ഗോപിനാഥന് നായര്‍. ഗാന്ധിജിയുടെ വേര്‍പാടിനു ശേഷം സര്‍വ സേവാ സംഘത്തിലും അഖിലേന്ത്യാ സര്‍വോദയ സംഘടനയിലും അദ്ദേഹം കര്‍മസമിതി അംഗമായി. കെ. കേളപ്പന് അധ്യക്ഷനും ഗോപിനാഥന് നായര്‍ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ 11 വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളില്‍ ശ്രമദാന പ്രസ്ഥാനം കേരളത്തില്‍ പരീക്ഷിച്ചു. കഴിഞ്ഞ മാസം വീടിനുള്ളില്‍ വീഴ്ചയുണ്ടായയതിനെ തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രകിയയും നടന്നു. ഇന്നലെ രാത്രി 8.45 ന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: സരസ്വതി അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: