വാഷിങ്ടണ്‍: യുദ്ധത്താല്‍ മുങ്ങിയ അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് സഹായമാകുന്നത് പാകിസ്ഥാന്റെ സംരക്ഷണയിലുള്ള താവളങ്ങളെന്ന് അമേരിക്ക. അഫ്ഗാന്-പാക് അതിര്‍ത്തിയിലുള്ള ഇത്തരം സുരക്ഷിത താവളങ്ങള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യുഎസ് അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന താവളങ്ങള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാക് നേതാക്കളുമായി നിരന്തരം ചര്‍ച്ചയിലാണ്. ഇത്തരം താവളങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അരക്ഷിതാവസ്ഥയുടെയും അസ്ഥിരതയുടെയും സ്രോതസ്സായാണ് പ്രവര്‍ത്തിക്കുന്നത്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ എഫ്. കിര്‍ബി വിശദീകരിച്ചു. ഇത്തരം താവളങ്ങള്‍ അടയ്ക്കുന്നതുകൊണ്ടുള്ള പ്രാധാന്യം പാകിസ്ഥാനുമായി പങ്കുവച്ചിട്ടുണ്ട്. കൂടാതെ മേഖലയില്‍ ഭിന്നത വിതയ്ക്കുന്ന താലിബാനോ മറ്റ് ഭീകരസംഘടനകളോ ഈ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലെ ഇതര രാജ്യക്കാരുടെ മേലുള്ള ആശങ്കകളും അമേരിക്ക പങ്കുവച്ചു. നിലവില്‍ ഇത് ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത്. എന്നിരുന്നാലും, ഭീകരരുമായുള്ള പോരാട്ടത്തില്‍ ചെറുത്തു നില്ക്കാന് അഫ്ഗാന് സൈനികര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും കിര്‍ബി പറഞ്ഞു. സാധ്യമാകുന്ന എല്ലാ അധികാരത്തോടെയും തുടര്‍ന്നും അമേരിക്ക അഫ്ഗാനെ പിന്തുണയ്ക്കും. എന്നാല്‍, അതിന് പരിമിതികളുണ്ട്. പക്ഷേ, എവിടെ എപ്പോള്‍ സാധ്യമാകുന്നോ, അപ്പോഴെല്ലാം വ്യോമാക്രമണത്തിലൂടെ അമേരിക്ക അഫ്ഗാനെ പിന്തുണയ്ക്കും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാല്‍മയ് ഖലീല്‍സാദ് ഇന്നലെ ദോഹയിലെത്തി. നിലവിലെ പ്രതിസന്ധിയില്‍ ഒരു ആഗോള പ്രതികരണം സ്വരൂപിക്കുകയാണ് ലക്ഷ്യം. മേഖലയിലെ അതിക്രമം അവസാനിപ്പിക്കാനും ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ധാരണയുണ്ടാക്കാനും ഖലീല്‍സാദ് താലിബാന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് വിവരം. അഫ്ഗാനിലെ വികസനത്തിനും സുസ്ഥിരതയ്ക്കുമുള്ള ഏകമാര്ഗമിതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: