ഇടുക്കി: പെട്ടിമുടി ദുരന്ത വിവരം യഥാസമയം പുറത്തറിയിക്കുന്നതില്‍ കണ്ണന്‍ദേവന്‍ കമ്പനിക്ക് വീഴ്ച പറ്റിയോയെന്ന വിവരം അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക ദൗത്യസംഘം പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്. ആഗസ്റ്റ് ആറിന് രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതെങ്കിലും ദുരന്ത വിവരം പുറംലോകമറിഞ്ഞത് 12 മണിക്കൂര്‍ വൈകി രാവിലെ ഏഴിനു ശേഷമാണ്. ഇത് ആദ്യഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതായും ഇത് മരണ സംഖ്യ കൂട്ടിയതായും നേരത്തെ തന്നെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കെഡിഎച്ച്പി കമ്പനിയുടെ അധികാര പരിധിയില്‍ രാത്രിയുണ്ടായ ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ രാജമല മാനേജേഴ്സ് ബംഗ്ലാവില്‍ സൗകര്യമുള്ളതാണ്. ദുരന്തം സംബന്ധിച്ച് കൃത്യമായി വിവരം പുറത്തറിയിക്കുന്നതില്‍ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് അലംഭാവവും വീഴ്ചയും പറ്റിയിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ദുരന്തമുണ്ടായി ഒരുമണിക്കൂറിനുള്ളില്‍ അപകട വിവരം ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുതായും ഇവിടെ ബിഎസ്എന്‍എല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിരുവെന്നും എന്നാല്‍ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഇടപെടല്‍ ഉണ്ടായില്ലെന്ന തരത്തിലാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നത്.
പിറ്റേദിവസം രാവിലെ ഏഴുമണിക്കുശേഷം ഒരു ജെസിബി വേണമെന്നാവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരെ ഫീല്‍ഡ് ഓഫീസര്‍ വിളിച്ചിരുന്നു. ലയങ്ങള്‍ക്ക് പിന്നില്‍ മണ്ണിടിഞ്ഞെന്നും ഇതു നീക്കാനാണ് ജെസിബിയെന്നും പറഞ്ഞെങ്കിലും അപകട വിവരം കൃത്യമായി അറിയിച്ചമില്ല. അപകടത്തിനു ശേഷം മണിക്കൂറുകള്‍ വൈകി പുലര്‍ച്ചെ ആറു മണിയോടെയാണ് നിരവധിപ്പേര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പ്രത്യേക ദൗത്യ സംഘം നല്‍കിയിരിക്കുന്നത്.
റോഡും വൈവദ്യുതിയും വാര്‍ത്താവിനിമയ സൗകര്യങ്ങളുമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ലയങ്ങളില്‍ മനുഷ്യരെ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പെട്ടിമുടിയിലെ മറ്റ് ലയങ്ങള്‍ സ്ഥലത്ത് നിന്ന് മാറ്റി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം. കമ്പനിക്കു കീഴില്‍ ചെണ്ടുവര, ചിറ്റുവര, സെവന്‍മല, വാഗുവര, ഗുണ്ടുമല എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ലയങ്ങളും അപകട ഭീഷണി ഉള്ളവയാണ്. ഇത്തരം സ്ഥലങ്ങളുടെ അപകട സാധ്യത സംബന്ധിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് ശാസ്ത്രീയ പഠനം നടത്തിക്കണമെന്നും 36 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സഹായം ലഭ്യമാക്കേണ്ട ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ശേഖരിച്ചതാണ് രണ്ടാഴ്ച്ചക്കുള്ളില്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്ര സമഗ്രമായൊരു റിപ്പോര്‍ട്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ തയാറാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അഭിപ്രായപ്പെട്ടു.
വീഴ്ച ഉണ്ടായിട്ടില്ലെന്ന്
അതേ സമയം അപകട വിവരം പുറത്തറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴയും വൈദ്യുതി-ഫോണ്‍ ബന്ധം തകരാറിലായതുമാണ് വിവരം പുറത്തറിയിക്കാന്‍ വൈകിയതെന്നും കെഡിഎച്ച്പി അധികൃതര്‍ വ്യക്തമാക്കി. ഇരുട്ടായതിനാല്‍ അപകടത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് മനസിലാക്കാനായില്ല. സ്ഥലത്ത് നിന്ന് പുറത്ത് കടക്കാനുള്ള വഴികളില്ലെല്ലാം മണ്ണിടിഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പ്രദേശത്ത് പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിനിടയാക്കിയതെന്നും കമ്പനി വ്യക്തമാക്കുന്നു. അപകടത്തില്‍പെട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും കമ്പനിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: