തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ പോലീസിനു നേരേ വ്യാപകമായി കുപ്പിയെറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് എന്നാരോപിച്ചാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്, പൊലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചേ മാര്‍ച്ച് തടയുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പല സംഘങ്ങളായി കുത്തിയിരുന്നു.ഒടുവില്‍ രണ്ട് മണിയോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. ഗ്രനേഡ് ഏറിലും ജലപീരങ്കി പ്രയോഗത്തിലും ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: