തിരുവനന്തപുരം: മമതാബാനര്‍ജി ബംഗാളിനെ ജനാധിപത്യത്തിന്റെ കശാപ്പ് ശാലയാക്കി മാറ്റുന്നുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും തെരഞ്ഞ് പിടിച്ച് കശാപ്പ് ചെയ്യുന്നു. എതിരാളികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും മമത നിഷേധിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ബംഗാളില്‍ ഒമ്പത് ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ വധിച്ചതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ വ്യാപകമായി ബിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ മരണമണിയാണ് മമത ബംഗാളില്‍ നടത്തി വരുന്നത്. മമത എന്ന പേരിന് പര്യായമായി ഫാസിസം എന്ന വാക്ക് മാറിയിരിക്കുന്നു.
ബംഗാളിലെ കൂട്ടക്കൊല കണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചിരിക്കുകയാണ്. അവരുടെ പ്രവര്‍ത്തകരെയും മമത കൂട്ടക്കൊല ചെയ്യുന്ന കാര്യം നേതാക്കള്‍ കണ്ടില്ലെന്ന നടിക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ ബിജെപി അദ്ധ്യക്ഷന്‍ വി.വി രാജേഷ് പ്രതിക്ഷേധ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആര്. ഹരികൃഷ്ണന്, മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, വലിയശാല സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: