തിരുവനന്തപുരം: റെയിൽവേ പാളത്തില്‍ തെങ്ങിന്‍തടിയിട്ട് ട്രെയിനപകടം സൃഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം ഇങ്ങിനെയൊരു അട്ടിമറി ശ്രമവാര്‍ത്തയ്ക്ക് അമ്പരപ്പോടെയാണ് കേരളം കാതോര്‍ത്തത്.
തീവണ്ടിയപകടം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ച 12.50ഓടെയാണ് വര്‍ക്കലയിലെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ പാളത്തില്‍ അനിഷ്ടസംഭവം അരങ്ങേറിയത്.
ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിനെയാണ് പ്രതികള്‍ ലക്ഷ്യം വെച്ചതെന്നറിയുന്നു. അതുവഴി കടന്നുവന്ന ഈ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. പാളത്തിന് കുറുകെയിട്ട തെങ്ങിന്തടിയിൽ മുട്ടിയ ഉടന്‍ ലോക്കോപൈലറ്റ് അപകടം മണത്തു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് തന്നെ റെയില്‍വേ പാളത്തില്‍ നിന്നും തെങ്ങിന്‍തടിക്കഷ്ണം എടുത്തു മാറ്റി.
ട്രാക്കിൽ നിന്ന് ലഭിച്ച തടിക്കഷണം ഉടൻ തന്നെ കൊല്ലം റെയില്‍വേ പൊലീസ് പോസ്റ്റില്‍ എത്തിച്ചു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്രന്റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷന് ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക അന്വേഷണ സംഘത്തെ അന്വേഷണച്ചുമതല ഏല്പിച്ചു.
അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലർച്ചെ മുതൽ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് തെങ്ങിൻ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇവരെ തുടർ നടപടികൾക്കായി കൊല്ലം ആർ പി എഫ് സ്റ്റേ,നിലേക്കു മാറ്റുകയായിരുന്നു.
വർക്കല ഇടവ ഭാഗങ്ങളിൽ ഇത്തരം ട്രെയിനപകടം ലക്ഷ്യം വെച്ചുള്ള അട്ടിമറിശ്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോർട്ട് ചെയ്യുന്നു. മലബാർ എക്സ്പ്രസ് ട്രെയിനു വർക്കലയ്ക്കു സമീപം വെച്ച് തീപിടുത്തമുണ്ടായത് ഈയിടെയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. ആസൂത്രിത നീക്കങ്ങളാണോ ഇതിന് പിന്നില്‍ എന്നതാണ് അന്വേഷിക്കുന്നത്. തീവ്രവാദബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ ഒരു ബൈക്കില്‍ ഇടിച്ച സംഭവവും ഉണ്ടായി. ട്രാക്കിലൂടെ ബൈക്കോടിച്ച് പോയ യുവാക്കളായിരുന്നു ഇതിന് പിന്നില്‍. ഇവര്‍ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: