തിരുവല്ല: ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കീഴ്വായ്പൂര് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പോലീസ് കേസടുക്കണം. കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയിലാണു നടപടി.
ഭരണഘടനയെ അവഹേളിച്ചതിന് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂര് പോലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന് റാവുത്തറിനാണ് അന്വേഷണച്ചുമതല. കേസുമായി ബന്ധപ്പെട്ട് മല്ലപ്പള്ളിയില്‍ സജി ചെറിയാന് പ്രസംഗിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണന് എന്നിവരുടെയും മൊഴിയെടുക്കും. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും നിയമോപദേശത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു കൈമാറിയിട്ടുണ്ടെന്നു ടി.രാജപ്പന് റാവുത്തര്‍ പ്രതികരിച്ചു. പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ മാത്രമേ നിയമോപദേശം നല്കാന് കഴിയൂവെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സി.ഈപ്പന് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്.
വിവാദ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ഒമ്പത് പരാതികളാണ് ഡിവൈഎസ്പിക്ക് ലഭിച്ചിട്ടുള്ളത്. അതിനാല്‍ നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടക്കാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: