തിരുവനന്തപുരം: നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ, പുതിയ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച പിഎസ്‌സിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ആരോഗ്യവകുപ്പില്‍ നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒന്നര വര്‍ഷം ആകുമ്പോഴും 14 ജില്ലകളിലും 10 ശതമാനം നിയമനം പോലും നടന്നിട്ടില്ല എന്നിരിക്കെ, അതേ തസ്തികയിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
2021 ആഗസ്തില്‍ നിലവില്‍ വന്ന ലിസ്റ്റില്‍ 7000 ഉദ്യോഗാര്‍ഥികളാണുള്ളത്. 2024 ഡിസംബറില്‍ അവസാനിക്കുന്ന ലിസ്റ്റില്‍ നിന്നും ഇതുവരെ 500ല്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. നിരവധി തവണ ആരോഗ്യമന്ത്രി, ധനമന്ത്രി എന്നിവരെ സമീപിച്ചപ്പോഴും സാമ്പത്തിക പ്രതിസന്ധി എന്ന ന്യായം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതേ നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേക്ക് 2023 മെയ് 30ന് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവില്‍ ഉള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താതെ കോടികള്‍ മുടക്കി പരീക്ഷ വീണ്ടും നടത്തുകയും അതിന്റെ മറവില്‍ താത്കാലികക്കാരെ തിരുകിക്കയറ്റാനുമാണ് ആരോഗ്യവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നത്.
എല്ലാ ജില്ലകളിലും നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് പരാതി ഉയരുന്നത്. നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ 200 പ്രമോഷനുകള്‍ നടന്നിട്ടും അത് യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പുമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. പല ജില്ലകളിലും അമ്മയും കുഞ്ഞും ഹോസ്പിറ്റല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ അവിടെ സ്റ്റാഫ് തസ്തിക ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: