മലപ്പുറം: നിപ ബാധിച്ച് കോഴിക്കോട് മരിക്കാനിടയായ സംഭവത്തില്‍ പ്രതിസന്ധിയിലായത് റമ്പൂട്ടാന്‍ കര്‍ഷകരും കച്ചവടക്കാരും. കുട്ടിക്ക് നിപ ബാധിച്ചത് വവ്വാല് കടിച്ച റമ്പൂട്ടാന്‍ കഴിച്ചതിനാലാണെന്ന സംശയമുയര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതിയായി. ഇത് പഴങ്ങളുടെ വിപണിയെ ബാധിച്ചു. പ്രത്യേകിച്ച് റമ്പൂട്ടാന്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലേക്കെത്തിച്ചു. കടകളിലും വഴിയോരങ്ങളിലുമായി റമ്പൂട്ടാന്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ചെറുകിട കച്ചവടക്കാരും റമ്പൂട്ടാന്‍ കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്.
മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിരുന്നു റമ്പൂട്ടാന്‍ കൃഷി സമീപകാലത്താണ് കേരളത്തിലും സജീവമായത്. 20 മുതല്‍ 35 ഡിഗ്രി ചൂടാണ് റമ്പൂട്ടാന്‍ കൃഷിക്ക് അഭികാമ്യം. തൈ നട്ടാല്‍ ആദ്യ മൂന്ന് വര്‍ഷം നല്ല തണല്‍ വേണം പിന്നീട് നല്ല വെയിലും. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മറ്റു വിളകളെല്ലാം ഉപേക്ഷിച്ച് റമ്പൂട്ടാന്‍ കൃഷിയിലേക്ക് പലരും തിരിഞ്ഞത്. ആദ്യം പത്തനംതിട്ട, ഇടുക്കി, തൃശ്ശുര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, ജില്ലയില്‍ മാത്രം കൃഷി ചെയ്തിരുന്ന ഇവ ഇന്ന് കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴവര്‍ഗവും റമ്പൂട്ടാനാണ്. പരിപാലന ചെലവ് കുറവാണെന്നതും നല്ല ലാഭം നേടാനാകും എന്നതുമാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ തലമുറകളോളം വരുമാനം ലഭിക്കുമെന്നതും പ്രത്യേകതയാണ്. കിലോയ്ക്ക് 250 മുതല്‍ 350 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍ നിപയുടെ വരവോടെ വലി കുത്തനെയിടിഞ്ഞു.
റമ്പൂട്ടാനും നിപയ്ക്കും തമ്മിലൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. വല കൊണ്ടു മൂടിയാണ് കര്‍ഷകര്‍ റമ്പൂട്ടാന്‍ സംരക്ഷണമൊരുക്കുന്നത്. റമ്പൂട്ടാന്‍ പഴങ്ങളെല്ലാം നിപ പരത്തുന്നതാണെന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നാണ് കര്‍ഷകരുടെയും കച്ചവടക്കാരുടെയും അഭ്യര്‍ത്ഥന. അതേസമയം അനാവശ്യഭീതി ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നത്. പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം. പക്ഷികള്‍ കൊത്തിയതിന്റെയും മറ്റും പാടുകളുള്ളത് ഒഴിവാക്കുകയും ചെയ്യണമെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: