മാവേലിക്കര: ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിട്ടും മുന്‍ ആറ്റുകാല്‍ മേല്‍ശാന്തിയെ ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. മാവേലിക്കര കണ്ടിയൂര്‍ നീലമന വിഷ്ണുനിലയത്തില്‍ ഡോ.എന്‍.വിഷ്ണു നമ്പൂതിരിയുടെ അപേക്ഷയാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ തള്ളിയത്. മേല്‍ശാന്തി ജോലിയില്‍ വേണ്ടത്ര പരിചയം ഇല്ലെന്ന വിചിത്ര ന്യായം നിരത്തിയാണ് ബോര്‍ഡിന്റെ പ്രതികാര നടപടി. ചെട്ടികുളങ്ങര അടക്കം നിരവധിക്ഷേത്രങ്ങളിലെ മേല്‍ശാന്തി സ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹം നിലവില്‍ കടപ്ര തെറ്റാലിക്കല്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ശബരിമല വിഷയത്തിലടക്കം ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പരസ്യമായി വിമര്ശിച്ചിരുന്നതിന്റെ വ്യക്തിവൈര്യമാണ് തനിക്കെതിരെ ഉണ്ടായതെന്ന് വിഷ്ണു നമ്പൂതിരി പറഞ്ഞു. നിരവധിക്ഷേത്രങ്ങളിലെ താന്ത്രിക ചുമതലകൂടി നിര്‍വ്വഹിക്കുന്ന ഇദ്ദേഹം നാല്പതിറ്റാണ്ടായി വൈദിക കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് വരുന്നു. മധ്യകേരളത്തിലെ പ്രമുഖ ജ്യോത്സ്യനും വാസ്തു വിദ്ഗ്ധനുമാണ് അദ്ദേഹം. തമിഴ്നാട് മണ്ടയ്ക്കാട് ക്ഷേത്രത്തിലെ അടക്കം നിരവധി ദേവപ്രശ്നങ്ങളുടെ ആചാര്യസ്ഥാനം വഹിച്ചിരുന്ന വിഷ്ണുനമ്പൂതിരിയെ ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നു.
വിഷയത്തില്‍ ആദ്യഘട്ടം പേര് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷ്ണു നമ്പൂതിരിയുടെ ഭാഗം കൂടികേള്‍ക്കണമെന്ന് കോടതി ഉത്തവ് ഉണ്ടായിട്ടും ഇത് പരിഗണിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: