തിരുവനന്തപുരം : താന്‍ വളരെ സട്രോങ്ങാണ് ഒരു പ്രയാസവുമില്ലെന്ന് സജി ചെറിയാന് എംഎല്‍എ. ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞശേഷം ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ നമ്പറിട്ട കാറില്‍ നിന്നും മാറി എംഎല്‍എയുടെ ബോര്‍ഡ് വെച്ച കാറിലാണ് ഇന്ന് നിയമസഭയിലെത്തിയത്. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ വിഷമമൊന്നുമില്ലെന്നും അഭിമാനം മാത്രമാണ് ഉള്ളത്. മന്ത്രി സ്ഥാനം നഷ്ടമായതോടെ നിയസഭയിലെ പഴയ ഇരിപ്പിടത്തില്‍ നിന്നും സജി ചെറിയാന് മാറ്റമുണ്ടായി. രണ്ടാമത്തെ നിരയില്‍ കെ.കെ. ശൈലജയ്ക്ക് സമീപമാണ് പുതിയ ഇരിപ്പിടം.
രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും രാജിവെച്ചൊഴിയുന്ന ആദ്യ മന്ത്രിയാണ്. അതേസമയം മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും എംഎല്‍എ സ്ഥാനത്ത് തുടരാനാവുമോയെന്ന നിയമപ്രശ്നം സജി ചെറിയാന് വീണ്ടും കുരുക്കായേക്കും.
ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സ്ഥാനം ഏല്ക്കുന്ന നടപടിക്രമങ്ങള്‍ തന്നെയാണ് എംഎല്‍എയായി ചുമതലയേല്‍ക്കാനും ചട്ടപ്രകാരം പിന്തുടരുന്നത്. ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതേ കാരണങ്ങളാല്‍ എംഎല്‍എ സ്ഥാനം ഒഴിയാനും സജി ചെറിയാന് ബാധ്യസ്ഥനാണെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതിനിടെ സജി ചെറിയാനെതിരേ കേസെടുക്കാന്‍ തിരുവല്ല കോടതി ഉത്തരവിട്ടതോടെ ഇന്നും നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെ ആവശ്യമില്ലെന്നാണ് സി.പി.എം പറയുന്നത്. വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രതികരിച്ചേക്കും.
സജി ചെറിയാനെതിരെ പോലീസും കേസെടുത്തിട്ടുണ്ട്. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇത്. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പോലീസ് കേസടുക്കണം. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂര് പോലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: