തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആലപ്പുഴയിലെ പ്രത്യേകിച്ച് മല്ലപ്പള്ളിയിലെ സിപിഎം ആഭ്യന്തരതര്‍ക്കമാണ് സജിയുടെ രാജി വരെ നയിച്ച കാര്യങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന. സജി ചെറിയാന് ഞായറാഴ്ച വൈകിട്ട് നടത്തിയ പ്രസംഗം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് ചൊവ്വാഴ്ച രാവിലെയാണ്. ഏരിയ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍ കിടന്ന പ്രസംഗത്തിന്റെ വീഡിയോയില്‍ കൃത്യമായി ഭരണഘടനയെ അവഹേളിക്കുന്ന ഭാഗങ്ങള്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പായി ആണ് പുറത്തുവന്നത്. റിട്ട. ജില്ലാ ലേബര്‍ ഓഫീസറും സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മറ്റിയംഗവുമായ കെ.പി രാധാകൃഷ്ണന് ഫേസ് ബുക്ക് പേജില്‍ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണത്തിന്റെ നൂറാം എപ്പിസോഡിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സജി ചെറിയാന് ഭരണഘടയ്ക്കെതിരെ സംസാരിച്ചത്.
ഭരണഘടനയെ മന്ത്രി അവഹേളിക്കുന്ന പ്രസംഗം കൃത്യമായി മുറിച്ചെടുത്ത് ക്ലിപ്പായി തിരുവനന്തപുരത്തെ അടക്കം പ്രമുഖ മലയാള മാധ്യമങ്ങളിലെ ചില മാധ്യമപ്രവര്‍ക്ക് തിങ്കളാഴ്ച രാവിലെ തന്നെ ചില സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, ഈ മാധ്യമങ്ങള്‍ ഇതു കാര്യമായി എടുത്തില്ല. സംപ്രേഷണം ചെയ്തതും ഇല്ല. ഒരു ദിവസം കാത്തിരുന്ന ശേഷം മലയാള മാധ്യമങ്ങള്‍ അവഗണിക്കുന്നത് തിരിച്ചറിഞ്ഞ് ഇതേ ക്ലിപ് അതേ സിപിഎം കേന്ദ്രത്തില്‍ നിന്ന് ദേശീയ ചാനലായ റിപ്പബ്ലിക് ചാനലിന്റെ മാധ്യമപ്രവര്ത്തകന് ലഭിച്ചു. റിപ്പബ്ലിക് ടിവിയാണ് ചൊവ്വാഴ്ച മന്ത്രിയുടെ വിവാദപ്രസംഗം വാര്‍ത്തായാക്കിയത്. ദേശീയ തലത്തില്‍ ട്വിറ്ററില്‍ അടക്കം ഇതു വലിയ വിവാദമായതോടെ ജനം ടിവിയും പിന്നാലെ ന്യൂസ് 18 കേരളം മലയാളത്തില്‍ പ്രസംഗ വാര്‍ത്ത സംപ്രേഷണം ചെയ്തു. ഇതോടെ, വാര്‍ത്തയുടെ വലുപ്പം തിരിച്ചറിഞ്ഞ് മറ്റു മാധ്യമങ്ങളും പ്രസംഗ വാര്‍ത്ത പുറത്തുവിട്ടു. മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ക്ലിപ് ലഭ്യമാക്കിയതിനു പിന്നില്‍ സജി ചെറിയാനെതിരേ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലാപം നടത്തുന്ന ഒരു സംഘം നേതാക്കളാണെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണവും അതാതു ഘടകങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
ഏറെക്കാലമായി വിഭാഗീയത നിലനില്‍ക്കുന്ന മല്ലപ്പള്ളി ഏരിയയില്‍ നിന്ന് തന്നെയാണ് ഇത്തരം ഒരു ക്ലിപ് പിറവിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഏരിയാ കമ്മറ്റിയെ തിരഞ്ഞെടുത്ത് പ്രവര്‍ത്തനം നടന്നു വരുമ്പോഴാണ് അസംതൃപ്തര്‍ സജിക്കെതിരേ നീക്കം ആരംഭിച്ചത്. മല്ലപ്പളിയിലെ പ്രസംഗ വേദിയില്‍ എം.എല്‍.എമാരായ മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണന്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രാജു ഏബ്രഹാം, എ. പദ്മകുമാര്‍, ആര്. സനല്‍കുമാര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: