തിരുവനന്തപുരം : മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധമുണ്ട്. വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. ജയില്‍ മോചനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്.
വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു. എന്നാല്‍ ക്ഷണിക്കാന്‍ പോകുമ്പോള്‍ സ്വപ്ന കൂടെയുണ്ടായിരുന്നില്ല. തന്റെ സ്ഥാപനം മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനാലാണ് സ്പീക്കറെ ക്ഷണിച്ചത്. ജനപ്രതിനിധി എന്ന നിലയില്‍ സ്പീക്കറെ ഉദ്ഘാടകനായി ക്ഷണിക്കാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്. മുഖ്യമന്ത്രിയെയും വിളിക്കാം. തനിക്ക് പല ആളുകളുമായും വ്യക്തിബന്ധമുണ്ട്. അതേസമയം സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.
സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല, കേസില്‍ പ്രതിയാണോയെന്ന കാര്യം കോടതി തീരുമാനിക്കും. കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല. തനിക്കെതിരെ ആരോപണം ഉണ്ടായി. അറസ്റ്റും നിയമ നടപടികളും നേരിട്ടു. ആരാണ് പ്രതിയെന്ന വരും കാലങ്ങളില്‍ മനസ്സിലാകും. തന്റെ വീട്ടില്‍ നിന്നും എടുത്ത സാധനങ്ങള്‍ സ്വര്‍ണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെ.
കോണ്‍സലേറ്റുമായി അധികം ബന്ധമില്ല. ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. ഫൈസല്‍ ഫരീദിനെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെ മാത്രമാണ് അറിവ്. 2007 മുതല്‍ സരിത്ത് തന്റെ സുഹൃത്താണ്. സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സരിത്തുമായി സൗഹൃദത്തിലായത്. കോണ്‍സുലേറ്റിന്റെ ചില കോണ്‍ട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003ല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.
സ്വപ്നയെ സഹായിക്കാനാണ് ബെംഗളൂരൂവിലേക്ക് പോയതെന്നാണ് ഇയാള്‍ അവകാശവാദം ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലേക്ക് പോകാന്‍ ഒരു ട്രാന്‍സിറ്റ് പാസ് എടുത്തിരുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കറിനെ കണ്ടെത്. അല്ലാതെ നേരിട്ടറിയില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് കേസിലും എന്‍ഫോഴ്സ്മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയാണ്. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കള്ളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍ഐഎ കോടതിയില്‍ പറഞ്ഞത്. നേരത്തെ സ്വര്‍ണക്കടത്തിന് പുറമേ ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന സന്ദീപ് പുറത്തിറങ്ങാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: