എരുമപ്പെട്ടി (തൃശ്ശൂര്‍): എരുമപ്പെട്ടിയില്‍ പതിനൊന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് സേവാഭാരതി. തല ചായ്ക്കാനൊരിടം പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളില്‍ നിന്നായി ഭൂരഹിതരായ കുടുംബങ്ങള്‍ക്കാണ് വേലൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് ആധാരങ്ങള്‍ കൈമാറിയത്.
പഴവൂര്‍ കണ്ണമ്പാറ താഴത്തേതില്‍ മഠത്തില്‍ ഗണേശന് നമ്പ്യാരും ഭാര്യ ഷൈലജയും ചേര്‍ന്നാണ് സേവാഭാരതിക്കായി 50 സെന്റ് ഭൂമി നല്‍കിയത്. ഇന്നലെ പഴവൂര്‍ ശ്രീധര്‍മശാസ്താ മണ്ഡപത്തില്‍ നടന്ന ഭൂമിദാനച്ചടങ്ങ് സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. വിധവകളും അംഗ പരിമിതരും അനാഥരും ഉള്‍പ്പെടുന്ന നിര്‍ധനരായ വ്യക്തികള്‍ക്കാണ് ഭൂമി കൈമാറിയത്.
തോന്നൂര്‍ക്കരയില്‍ മഞ്ജു, കോട്ടപ്പുറം സ്വദേശികളായ മണികണ്ഠന്, തങ്ക, വെള്ളറക്കാട് സ്വദേശി ശ്രീനിവാസന്, എരനെല്ലുര്‍ സ്വദേശി ഖിനില്‍, ആറാട്ടുപുഴ സ്വദേശി രാജി സുധാകരന്, ശ്രീരാഗ് കാണിപ്പയ്യൂര്‍, അരുണ്‍കുമാര്‍ രാമപുരം, സജിന്‍ നെന്മിനി, കാനാട്ടുകര സ്വദേശികളായ സന്തോഷ്, പൊന്നാനി സ്വദേശി വിഷ്ണു എന്നിവരാണ് ആധാരങ്ങള്‍ ഏറ്റുവാങ്ങിയത്.
വേലൂര്‍ സേവാഭാരതി പ്രസിഡന്റ് വിനോദ് എം. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്, സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ. സുരേഷ്, ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജക് എസ്. രാമനുണ്ണി, രാജേഷ് ചമ്മൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സുരേഷ് ഗോപിയെ സേവാഭാരതി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: