അരൂര്‍: ദേശീയപാതയില്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ പതിവായി. ആകാശപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. ശനിയാഴ്ച രാത്രി റോഡുപണി നടക്കുന്നിടത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിന്റെ കൈയിലൂടെ നാല് ഇരുമ്പ് കമ്പികള്‍ തുളച്ചുകയറി. കോടംതുരത്തില് ദേശീയപാതയുമായി ബന്ധപ്പെട്ട നിര്‍മാണം നടക്കുന്നിടത്തായിരുന്നു അപകടം. കൊച്ചിയിലെ ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്കുശേഷം യുവാവ് നിരീക്ഷണത്തിലാണ്.
ദേശീയപാതിയില്‍ അരൂരിനടുത്ത് കോടംതുരുത്തില്‍ ശനി രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോടംതുരുത്ത് സ്വദേശി ആരോമലിന്റെ ബൈക്ക് റോഡ് പണി നടക്കുന്ന ഭാഗത്തുവച്ച് നിയന്ത്രണം വിട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിച്ച ഇരുമ്പ് കമ്പികള്‍ കയറ്റിയ ലോറി ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്നു. ഈ ലോറിക്ക് പിന്നിലേക്കാണ് ആരോമല്‍ ഇടിച്ചു കയറിയത്. ഇടതു കൈയുടെ കൈമുട്ടുമുതല്‍ കൈപ്പത്തിവരെ നാല് വാര്‍ക്കകമ്പികള്‍ തുളഞ്ഞു കയറി.
കമ്പിയില്‍ കോര്‍ത്തുകിടന്ന ആരോമലിനെ അരൂര്‍ അഗ്നിശമനസേനയെത്തി നാല് കമ്പികളും മുറിച്ചുമാറ്റി രക്ഷിച്ചു. തുടര്‍ന്ന് കൊച്ചി ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ കൈയില്‍ തുളഞ്ഞു കയറിയ നാല് കമ്പികളും നീക്കം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മൂന്നര മണിക്കൂറെടുത്താണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്ത് സുരക്ഷാക്രമീകരണങ്ങളുടെ അഭാവംമൂലം അപകടങ്ങള്‍ പതിവാണ്.
തുറവൂര്‍ മുതല്‍ വടക്കോട്ട് ഇരുവശങ്ങളിലുമായി റോഡിന്റെ മുക്കാല്‍ഭാഗവും ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
വാഹനങ്ങള്‍ക്കു പോകാനായി പഴയ റോഡിനോടു ചേര്‍ന്ന് മെറ്റല്‍ വിരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അപകടമുണ്ടാക്കുന്ന രീതിയിലാണ് മെറ്റല്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം ആകുന്നതിനു മുമ്പുതന്നെ ഈ ഭാഗത്ത് വാഹനാപകടത്തില്‍ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: