പാലക്കാട്: ആര്‍എസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഭീകരർ സെയ്താലി, റഷീദ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒളിക്കാന്‍ സഹായിച്ചതും വാഹനങ്ങള്‍ ഒളിപ്പിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ആകെ 47 പ്രതികളുള്ള കേസില്‍ 37 പേര് അറസ്റ്റിലായി.
പിഎഫ്ഐ കുലുക്കല്ലൂര്‍ ഏരിയ സെക്രട്ടറിയാണ് സെയ്താലി, പിഎഫ്ഐ യൂണിറ്റ് അംഗമാണ് റഷീദ്. ഏപ്രിൽ 16 നാണ് ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.
ഭീകര സ്വഭാവമുള്ള ആക്രമണമാണ് നടന്നത് എന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ അറസ്റ്റിലായ സംഘനയുടെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനുൾപ്പെടെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കേസ് എൻഐഎ ഏറ്റെടുത്ത് അന്വേഷിക്കുമെന്നാണ് വിവരം.
അതിനിടെ, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുതിയത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി.
പരാതിയിൽ പാലക്കാട് സൗത്ത് പോലീസെടുത്ത കേസ് സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: