തിരുവനന്തപുരം : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സംസ്ഥാന നേതൃത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിനായ സംസ്ഥാന കോണ്‍ഗ്രസ്സിനെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഒത്തൊരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നതാണ് ആഗ്രം. ഉമ്മന്‍ചാണ്ടി സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതിനായി അദ്ദേഹം മുന്നില്‍ തന്നെയുണ്ടാകും. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍ അറിയിച്ചു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂട്ടായ നേതൃത്വം വേണമെന്ന ആശയമാണ് താന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ശുപാര്‍ശകളും താന്‍ ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ സോണിയ ഗാന്ധിയില്‍ നിന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നത്തെ നിലയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് ഒഴിവാക്കണം. കെപിസിസി അധ്യക്ഷ മാറ്റം പ്രാഥമിക റിപ്പോര്‍ട്ടിലില്ല. കേരളത്തില്‍ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഒരാള്‍ നയിക്കുന്നതിന് പകരം ഒത്തൊരുമിച്ച് നയിക്കുന്നതാണ് നല്ലതെന്നും അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. താരിഖ് അന്‍വര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയെ സജീവമായി കൊണ്ടുവരണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ നേതൃത്വത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. നേതൃത്വം സിപിഎമ്മുമായി ധാരണയില്‍ ആണെന്നും, ഇവര്‍ പണം വാങ്ങിയെന്നും, ഇവരെ മാറ്റണമെന്നും ചൂണ്ടിക്കാട്ടി കെപിസിസി ആസ്ഥാനത്ത് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അന്‍വര്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോണ്‍ഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും കണ്ട അദ്ദേഹം വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തും. കോണ്‍ഗ്രസിന്റെ താഴേത്തട്ടിലെ പുനഃസംഘടനയും പോഷകസംഘടനകളുടെ മാറ്റവും ചര്‍ച്ച ചെയ്യും. മടങ്ങി ദില്ലിയിലെത്തിയ ശേഷം വിശദ റിപ്പോര്‍ട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: