തൃശൂർ: ലഹരിക്കടത്തില്‍ ലക്ഷങ്ങള്‍ മുടക്കി കോടികള്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ട് വന്‍സംഘങ്ങള്‍. എറണാകുളം കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് 12 കിലോ ഹാഷിഷ് ഓയിലിനായി 38 ലക്ഷം രൂപ നല്കിയ വ്യക്തിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചാലക്കുടി മുരിങ്ങൂരിൽ നിന്നും 25 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ ആളുകള്‍ വെറും കണ്ണികള്‍ മാത്രമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹാഷിഷ് ഓയില്‍ വാങ്ങാന്‍ പണം മുടക്കുന്നത് വലിയ സംഘങ്ങളാണ്. പിടിയിലായ പ്രതികള്‍ക്ക് ഇവ പറയുന്ന സ്ഥലത്ത് എത്തിക്കുക മാത്രമാണ് ജോലി. ഇവര്‍ മുന്‍പും സമാനകേസുകളില്‍ പിടിയിലായിട്ടുണ്ട്.
മുരിങ്ങൂരിലെ ഹാഷിഷ് ഓയില്‍ വേട്ട സംസ്ഥാനത്തെ തന്നെ വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ്. വില കൂടുതല്‍ ആണെങ്കിലും വീര്യം ഇരട്ടിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് പിടിയിലായവര്‍ പറയുന്നു. കഞ്ചാവ് കടത്തുന്നതിലും സൗകര്യപ്രദമായി ഹാഷിഷ് ഓയില്‍ കൊണ്ടുപോകാമെന്നുള്ളതാണ് ലഹരി മാഫിയ സംഘങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ആന്ധ്രയില്‍ നിന്നെത്തിച്ച ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് മറ്റു പലതരത്തിലുള്ള ഓയിലുകളുമായി കൂട്ടി ചേര്‍ത്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
ഇത്തരത്തില്‍ 12 കിലോ ഓയില്‍ വില്ക്കുമ്പോള് ഇവര്‍ക്ക് ലഭിക്കുന്നത് 25 കോടിയിലധികം രൂപയാണെന്ന് പ്രതികള്‍ തന്നെ വ്യക്തമാക്കുന്നു. പിടികൂടുന്ന ചെറിയ കണ്ണികളിലൂടെ ലഹരി മാഫിയാ തലവന്മാരെ പിടികൂടാന്‍ കഴിഞ്ഞാല്‍ മാത്രമേ ലഹരിക്കടത്ത് കുറയ്ക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: